ശ്രീനഗർ : ഇറാൻ മുൻ പരമോന്നത നേതാവ് ഗ്രാൻഡ് ആയത്തുള്ള സെയ്യിദ് അലി ഹുസൈനി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പങ്കെടുന്നതിനായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് തിരിക്കും. ഇറാന്റെ ഔദ്യോഗിക പ്രതിനിധികളിൽ നിന്ന് ‘ഇന്ത്യയുടെ വിശിഷ്ട അതിഥി’ എന്ന നിലയിലാണ് മെഹബൂബ മുഫ്തിക്ക് പ്രത്യേക ക്ഷണം ലഭിച്ചത്. ഇവർക്ക് പുറമെ ജമ്മു കശ്മീരിലെ പ്രമുഖരായ അഞ്ച് ഷിയാ മതനേതാക്കൾക്കും ഇറാൻ സർക്കാർ ഔദ്യോഗികമായി ക്ഷണം അയച്ചിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരി 28-ന് പശ്ചിമേഷ്യയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിലാണ് അലി ഖമേനി കൊല്ലപ്പെട്ടത്. തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ഔദ്യോഗിക ദുഃഖാചരണങ്ങൾക്കും പ്രോട്ടോക്കോളുകൾക്കും ശേഷമാണ് ഇപ്പോൾ സംസ്‌കാര ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമോന്നത നേതാവിന്റെ ഓഫീസിലെ അന്താരാഷ്ട്ര കാര്യ വിഭാഗം ഡയറക്ടർ മോഹ്സിൻ ഖുമ്മിയാണ് മെഹബൂബ മുഫ്തിക്ക് ഔദ്യോഗിക ക്ഷണക്കത്ത് അയച്ചത്. ഇന്ത്യയും ഇറാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപരവും തന്ത്രപ്രധാനവുമായ ബന്ധത്തെ കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
മെഹബൂബ മുഫ്തിക്ക് പുറമെ, നാഷണൽ കോൺഫറൻസ് എംപിയും പ്രമുഖ ഷിയാ പണ്ഡിതനുമായ ആഗാ സെയ്യിദ് റൂഹുള്ള, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് ഇമ്രാൻ റീസ അൻസാരി, പ്രമുഖ ഷിയാ മതനേതാവ് ആഗാ സെയ്യിദ് മുഹമ്മദ് ഹാദി, കശ്മീരിലെ അറിയപ്പെടുന്ന ഷിയാ നേതാവായ മസ്‌റൂർ അബ്ബാസ് അൻസാരി, മുതിർന്ന മത-രാഷ്ട്രീയ നേതാവ് ആഗാ സെയ്യിദ് ഹസൻ മൂസവി അൽ സഫാവി എന്നിവരാണ് സംസ്കാര ചടങ്ങിലേക്ക് ക്ഷണം ലഭിക്കപ്പെട്ട മറ്റ് ഷിയാ നേതാക്കൾ. ജൂലൈ 3 മുതൽ ജൂലൈ 9 വരെ നീണ്ടുനിൽക്കുന്ന വിപുലമായ വിലാപയാത്രയും വിടവാങ്ങൽ ചടങ്ങുകളുമാണ് ഇറാൻ സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദ് എന്നിവർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ സെയ്യിദ് അതാ ഹസ്‌നൈനും (റിട്ട.) ആയിരിക്കും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുക.









