ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ ദയനീയ തകർച്ചയ്ക്ക് പിന്നാലെ, മലയാളി താരം സഞ്ജു സാംസൺ, കൗമാര താരം വൈഭവ് സൂര്യവംശി എന്നിവരെ ഇന്ത്യൻ ടീം മാനേജ്‌മെന്റ് കൈകാര്യം ചെയ്ത രീതിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്ത്. പരമ്പര ഇതിനോടകം തന്നെ നഷ്ടപ്പെട്ടിരുന്ന സാഹചര്യത്തിൽ, വെറുമൊരു ചടങ്ങുമാത്രമായിരുന്ന അവസാന ടി20-യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയത് തെറ്റായ തീരുമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശനിയാഴ്ച സൗത്താംപ്ടണിൽ നടന്ന അവസാന മത്സരത്തിൽ ഇന്ത്യയെ 56 റൺസിന് തകർത്ത് ഇംഗ്ലണ്ട് പരമ്പര 4-0 ന് സ്വന്തമാക്കിയിരുന്നു. വൈഭവിന് പകരക്കാരനായി പ്ലെയിങ് ഇലവനിലെത്തിയ സഞ്ജു സാംസൺ 14 പന്തിൽ 27 റൺസ് എടുത്തുവെങ്കിലും 258 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രേയസ് അയ്യർക്കും സംഘത്തിനും 201 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ടീമിലെ യുവതാരങ്ങളെയും സീനിയർ താരങ്ങളെയും ഒരുപോലെ പന്താടുന്ന സെലക്ഷൻ പോളിസിക്കെതിരെ ചോപ്ര ആഞ്ഞടിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിലെ ഈ സംക്രമണ ഘട്ടം ബുദ്ധിമുട്ടേറിയതാണെന്ന് സമ്മതിക്കുമ്പോഴും നിലവിലെ സെലക്ഷൻ പ്രക്രിയ ഒട്ടും ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വൈഭവ് സൂര്യവംശിയോടും സഞ്ജു സാംസണോടും മാനേജ്‌മെന്റ് ചെയ്തത് വലിയൊരു പ്രശ്നമാണെന്നും ഇതിലൂടെ ആർക്കും ഒരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈഭവിന് തുടർച്ചയായി മൂന്ന് അവസരങ്ങൾ നൽകിയെന്നത് ശരിയാണ്. ആ മൂന്ന് കളികളിലും 15 റൺസ് കടക്കാൻ കഴിയാതെ താരം ഷോർട്ട് ബോളുകളിൽ തുടർച്ചയായി പുറത്തായെങ്കിലും, വെറും മൂന്ന് ഇന്നിങ്സുകൾ കൊണ്ട് ഒരാളുടെ വിധി നിർണ്ണയിക്കാൻ സാധിക്കില്ല. അത് 15 വയസ്സുള്ള കുട്ടിയായാലും 25 വയസ്സുള്ള കളിക്കാരനായാലും ഒരുപോലെയാണ്. പരമ്പര നേരത്തെ തന്നെ കൈവിട്ട സാഹചര്യത്തിൽ ഈ അവസാന മത്സരം ജയിച്ചതുകൊണ്ട് ഇന്ത്യക്ക് പ്രത്യേകിച്ച് ഒന്നും നേടാനില്ലായിരുന്നു. ഈ മത്സരത്തിൽ നിന്ന് ഇന്ത്യക്ക് ആകെയുണ്ടാകുമായിരുന്ന ഏക നേട്ടം വൈഭവിന് കൂടുതൽ അവസരം നൽകി അവൻ റൺസ് കണ്ടെത്തുകയും ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. റൺസ് എടുത്തില്ലെങ്കിലും ടീം കൂടെയുണ്ടാകും എന്ന ഉറപ്പായിരുന്നു ആ കൗമാരക്കാരന് നൽകേണ്ടിയിരുന്നതെന്നും ചോപ്ര ഓർമ്മിപ്പിച്ചു.
വൈഭവിന് എങ്കിലും തുടർച്ചയായി മൂന്ന് മത്സരങ്ങൾ ലഭിച്ചപ്പോൾ സഞ്ജു സാംസണോട് കാട്ടിയത് അതിലും വലിയ അനീതിയാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും മാത്രം സഞ്ജുവിനെ കളിപ്പിക്കുകയും, വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്ത നടപടിയെ ചോപ്ര ശക്തമായി ചോദ്യം ചെയ്തു. നമ്മൾ യഥാർത്ഥത്തിൽ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, മാറ്റങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ മാനേജ്‌മെന്റിന് സാധിക്കുന്നില്ലെന്ന് വിമർശിച്ചു. താൻ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ സഞ്ജു സാംസൺ പോലും ഇപ്പോൾ വലിയ ആശയക്കുഴപ്പത്തിലായിരിക്കാം. അയർലൻഡിൽ രണ്ട് ഇന്നിങ്സുകൾ പരാജയപ്പെട്ടു എന്നത് സത്യമാണ്, എന്നാൽ ആർക്കും ഫോം നഷ്ടപ്പെടാം. അതിന് ശേഷം മഴ മൂലം ഉപേക്ഷിക്കപ്പെട്ട ഒരു മത്സരത്തിന് പിന്നാലെ സഞ്ജുവിനെ തുടർച്ചയായി മൂന്ന് കളിയിൽ പുറത്തിരുത്തി. ഒടുവിൽ പരമ്പര പൂർണ്ണമായി തോറ്റ ശേഷമുള്ള ഒരു ചടങ്ങു മാത്രമായ മത്സരത്തിലാണ് സഞ്ജുവിനെ തിരികെ വിളിച്ചത്.
ടീമിൽ തന്റെ സ്ഥാനം നിലനിർത്താൻ അവസാന മത്സരത്തിൽ റൺസ് അടിച്ചുകൂട്ടിയേ മതിയാകൂ എന്ന കടുത്ത സമ്മർദ്ദത്തിലേക്കാണ് സഞ്ജുവിനെ മാനേജ്‌മെന്റ് തള്ളിവിട്ടത്. 2026 ലെ ടി20 ലോകകപ്പിലെ മികച്ച താരമായി (Player of the Tournament) തിരഞ്ഞെടുക്കപ്പെട്ട ഒരു കളിക്കാരന്, ഇത്തരം നിരുത്തരവാദപരമായ സാഹചര്യങ്ങളിൽ ഒരിക്കലും സ്വന്തം കളി പുറത്തെടുക്കാനോ ആധിപത്യം സ്ഥാപിക്കാനോ സാധിക്കില്ലെന്നും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയുടെ നിലവാരമില്ലാത്ത നയങ്ങളെ വിമർശിച്ചുകൊണ്ട് ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.











