വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ അധികൃതർ ഔദ്യോഗികമായി പൂട്ടി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ അശ്ലീല ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ സൈബർ പോലീസ് നൽകിയ പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി.
സുഹൃത്തുക്കളുടെ സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുവെന്നതാണ് നിഹാദിനെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റം. ഈ വിഷയം ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതും പിന്നീട് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതും. പ്രതിയുടെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് കടുത്ത നടപടികളിലേക്ക് കടക്കാൻ പോലീസ് തീരുമാനിച്ചത്.
നിലവിൽ അറസ്റ്റ് ഒഴുവാക്കാനായി നിഹാദ് കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും, പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർക്കുകയാണ്. അതീവ ഗൗരവമേറിയ കുറ്റകൃത്യമാണ് നിഹാദ് ചെയ്തതെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് എറണാകുളം റൂറൽ പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.








