അമ്പലപ്പുഴയിലെ സ്വതന്ത്ര എംഎൽഎ ജി. സുധാകരനും സിപിഎം നേതാക്കളും തമ്മിലുള്ള വാക്‌പോര് കടുത്ത നിലയിലേക്ക്. സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജി. സുധാകരൻ വീണ്ടും രംഗത്തെത്തിയത്. പ്രായമായ സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി പഠിക്കണമെന്നും ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ അവർ ശീലിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
എതിരാളികളെ അസഭ്യം പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും, ആ രീതി തുടർന്നതുകൊണ്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മുഴുവൻ തോറ്റതെന്നും സുധാകരൻ തുറന്നടിച്ചു. തന്റെ ഓഫീസിലേക്ക് എന്തിനാണ് സിപിഎം നേതാക്കൾ മാർച്ച് നടത്തി ചീത്തവിളിച്ചതെന്ന് ചോദിച്ച അദ്ദേഹം, ഈ അതിക്രമത്തിന് പോലീസും കൂട്ടുനിന്നുവെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണം മാറിയ വിവരം ആലപ്പുഴയിലെ പോലീസ് ഇതുവരെ അറിഞ്ഞിട്ടില്ലെന്നും, തനിക്ക് ആരുടെയും ആനുകൂല്യമോ അവകാശമോ ആവശ്യമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ശനിയാഴ്ച എംഎൽഎയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ചിൽ, സുധാകരൻ വർഗവഞ്ചകനാണെന്നും ഈ സമീപനം തുടർന്നാൽ നേരിട്ട് കൈകാര്യം ചെയ്യുമെന്നും സിപിഎം ജില്ലാ സെക്രട്ടറി നാസർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ, തന്നെ ആരെങ്കിലും ശാരീരികമായി ആക്രമിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിനായിരിക്കുമെന്ന് സുധാകരൻ വ്യക്തമാക്കി.
തന്നെ ധൈര്യമായി കൈകാര്യം ചെയ്തോളൂ എന്നും, എന്നാൽ സിപിഎമ്മിനെ ജനം ഇതിനോടകം തന്നെ കൈകാര്യം ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ ജില്ലാ സെക്രട്ടറി ജനങ്ങളിൽ നിന്ന് പൂർണ്ണമായി ഒറ്റപ്പെട്ട നേതാവാണെന്നും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ബൗദ്ധികശേഷിയോ കായികശക്തിയോ ഇല്ലാത്തയാളാണ് അദ്ദേഹമെന്നും ജി. സുധാകരൻ എംഎൽഎ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു








