പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗങ്ങൾ മുൻകൂട്ടി അറിഞ്ഞ് ഓൺലൈൻ ബെറ്റിംഗ് സൈറ്റിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച വൈറ്റ് ഹൗസിലെ മുതിർന്ന ടെലിപ്രോംപ്റ്റർ ഓപ്പറേറ്ററെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. 2016-ലെ ട്രംപിന്റെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ അദ്ദേഹത്തിന്റെ വിശ്വസ്തനായ ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർ ഗബ്രിയേൽ പെരസിനെതിരെയാണ് വൈറ്റ് ഹൗസ് കടുത്ത നടപടി സ്വീകരിച്ചത്. ട്രംപ് തന്റെ പൊതുപ്രസംഗങ്ങളിൽ ഉപയോഗിക്കാൻ പോകുന്ന വാക്കുകളും വിഷയങ്ങളും ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് തന്നെ ചോർത്തി, പ്രവചന വിപണിയിൽ (Prediction Market) പന്തയം വെച്ച് പണം വാരിയെന്നാണ് ഇയാൾക്കെതിരെയുള്ള കണ്ടെത്തൽ. യുഎസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷൻ (CFTC) ആണ് ഈ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
ഫെഡറൽ റെഗുലേറ്ററി ബോർഡിന്റെ മുന്നറിയിപ്പിനെ തുടർന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചു. ട്രംപിനെ നേരിട്ട് വിവരങ്ങൾ ധരിപ്പിച്ച ശേഷമാണ് പെരസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചതെന്നും വൈറ്റ് ഹൗസിന് ഇത്തരം കാര്യങ്ങളിൽ കർശനമായ ധാർമ്മിക ചട്ടങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി. ‘കൽഷി’ (Kalshi) എന്ന പ്രമുഖ ഓൺലൈൻ പ്രവചന പ്ലാറ്റ്‌ഫോം വഴിയാണ് പെരസ് ബെറ്റിംഗ് നടത്തിയത്. ഈ സൈറ്റിലെ ‘മെൻഷൻസ്’ (Mentions) എന്ന പ്രത്യേക വിഭാഗത്തിൽ, ഒരു പ്രമുഖ വ്യക്തി തന്റെ പ്രസംഗത്തിനിടെ ഏതൊക്കെ വാക്കുകളോ വാക്യങ്ങളോ ആയിരിക്കും പറയുക എന്നതിനെ അടിസ്ഥാനമാക്കിയാണ് പന്തയം നടക്കുന്നത്.
ട്രംപിന്റെ വരാനിരിക്കുന്ന പ്രസംഗങ്ങളുടെ വിവരങ്ങൾ കൈവശമുള്ളതിനാൽ പെരസിന് ഇതിൽ എളുപ്പത്തിൽ വിജയിക്കാൻ സാധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ട്രംപ് നടത്തിയ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം, ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം പ്രസംഗം, മെഡൽ ഓഫ് ഓണർ ചടങ്ങ് ഉൾപ്പെടെയുള്ള ഡസനിലധികം പരിപാടികളിലെ പ്രസംഗങ്ങൾ ഇയാൾ ബെറ്റിംഗിനായി ദുരുപയോഗം ചെയ്തു. ഏകദേശം ഒരു ലക്ഷം ഡോളറിലധികം (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഇത്തരത്തിൽ പെരസ് അനധികൃതമായി സമ്പാദിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഫെഡറൽ അന്വേഷണ ഏജൻസികളുമായി ഒത്തുതീർപ്പ് ചർച്ചകളിലാണ് പെരസ്. വരും ദിവസങ്ങളിൽ ഇയാൾ സമ്പാദിച്ച തുക മുഴുവൻ പിഴയായി ഒടുക്കേണ്ടി വരുമെന്നാണ് സൂചന.












