വഖഫ് ബോർഡ് അംഗങ്ങളുടെ നിയമനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് കടുത്ത അമ്പരപ്പും ആശങ്കയുമുണ്ടാക്കുന്നതാണെന്ന് സമസ്ത മുഖപത്രമായ ‘സുപ്രഭാതം’. ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ (AG) സ്വീകരിച്ച നിലപാടിലെ നിഗൂഢത മതേതര കേരളത്തെ കഠിനമായി ആശങ്കപ്പെടുത്തുന്നുവെന്ന് പത്രത്തിന്റെ മുഖപ്രസംഗം ശക്തമായ ഭാഷയിൽ വിമർശിക്കുന്നു.
ബോർഡ് നിയമനം കേന്ദ്ര വഖ്ഫ് നിയമ ഭേദഗതി പ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ചല്ലെന്ന ഹരജിക്കാരുടെ വാദങ്ങളെ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പൂർണ്ണമായി അംഗീകരിച്ചതോടെയാണ് വഖ്ഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കാനുള്ള നിർണ്ണായക ഉത്തരവ് കോടതിയിൽ നിന്നുണ്ടായത്. വാക്ക് പാലിക്കാനുള്ളതാണെന്നും നിലപാടാണ് കരുത്തെന്നും നിരന്തരം ആവർത്തിക്കുന്ന ഭരണ നേതൃത്വം, ഇത്തരം ഇരട്ടത്താപ്പുകളെ എന്തിന്റെ പേരിലാണ് ന്യായീകരിക്കുകയെന്ന് എഡിറ്റോറിയൽ പരസ്യമായി ചോദിക്കുന്നു.
വഖഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകൾക്ക് നൽകിയ ഉറപ്പുകൾ ലംഘിക്കുന്ന തരത്തിലാണ് കോടതിയിൽ സർക്കാർ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്നാണ് സമസ്തയുടെ ആരോപണം. കോടതിയിൽ കൃത്യമായ പ്രതിരോധം തീർക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടത് മനഃപൂർവ്വമാണോ എന്ന സംശയവും മുഖപ്രസംഗം ഉയർത്തുന്നുണ്ട്. നിലവിൽ വഖഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ഈ വിഷയം കോൺഗ്രസിലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.












