ഉദ്യോഗാർത്ഥികളെ കടുത്ത പ്രതിസന്ധിയിലാക്കി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (PSC) വൻ വീഴ്ച. ചോദ്യപ്പേപ്പർ മാറി നൽകിയതിനെ തുടർന്ന് ശനിയാഴ്ച നടന്ന ലാസ്‌റ്റ് ഗ്രേഡ് സെർവന്റ്സ് (LGS) തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ പിഎസ്‍സി റദ്ദാക്കി. ആലപ്പുഴ ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയും പിഴവും റിപ്പോർട്ട് ചെയ്തത്. ഉച്ചയ്ക്ക് ശേഷമുള്ള ബാച്ചിൽ നടക്കേണ്ട പരീക്ഷയുടെ ചോദ്യപ്പേപ്പർ രാവിലെ നടന്ന ആദ്യ ബാച്ചിലെ ഉദ്യോഗാർത്ഥികൾക്ക് മാറി നൽകുകയായിരുന്നു. പരീക്ഷ പൂർത്തിയായ ശേഷമാണ് അധികൃതർക്ക് തങ്ങൾക്ക് പറ്റിയ ഹിമാലയൻ ബ്ലണ്ടർ മനസ്സിലായത്. ഇതോടെ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ അടിയന്തിരമായി റദ്ദാക്കാൻ പിഎസ്‍സി നിർബന്ധിതരാകുകയായിരുന്നു. വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള എൽജിഎസ് തസ്തികയിലേക്ക് അപേക്ഷകരുടെ എണ്ണം കൂടുതലായതിനാലാണ് രണ്ടു ബാച്ചുകളിലായി പ്രിലിമിനറി പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.
സംസ്ഥാന ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയിലേക്കുള്ള നിയമന തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്ന് പിഎസ്‍സി പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടയിലാണ് പുതിയ വിവാദം. ആസൂത്രണ ബോർഡ് പരീക്ഷയിലെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും, ഭരണകക്ഷി അനുകൂല ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതുമെല്ലാം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ നിയമനവുമായി ബന്ധപ്പെട്ട് മൂടിവെച്ച എല്ലാ രേഖകളും വിവരങ്ങളും 7 ദിവസത്തിനകം ഉദ്യോഗാർത്ഥികൾക്ക് കൈമാറാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ കർശന ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്.
പരാതി പ്രളയത്തിൽ പിഎസ്‍സിയുടെ വിശ്വാസ്യത പൂർണ്ണമായും ചോദ്യം ചെയ്യപ്പെട്ടതോടെ, ഉദ്യോഗാർത്ഥികളുടെ വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കുമെന്ന് വ്യക്തമാക്കി ഈ മാസം ഏഴാം തീയതി കമ്മീഷൻ പ്രത്യേക വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ, പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ അപേക്ഷയ്ക്ക് കമ്മീഷൻ നൽകിയ ഔദ്യോഗിക മറുപടിയിൽ പിഎസ്‍സിയുടെ തനിരൂപം ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം ഗുരുതരമായ വീഴ്ചകൾ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയാണ്.












