എറണാകുളം : വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ എത്തുന്ന കോടിക്കണക്കിന് ഭക്തരുടെ സുരക്ഷയ്ക്കും സുഗമമായ ദർശനത്തിനും മുൻഗണന നൽകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കേരള ഹൈക്കോടതിയുടെ കർശന നിർദ്ദേശം. 78 ലക്ഷത്തിലധികം ഭക്തർ എത്തിയ കഴിഞ്ഞ തീർത്ഥാടന കാലത്തെ അനുഭവങ്ങളുടെയും അതിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത കേസിന്റെയും പശ്ചാത്തലത്തിലാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ സുപ്രധാന ഇടപെടൽ. സന്നിധാനത്തിന്റെ ആകെ ശേഷി മുൻനിർത്തി ശാസ്ത്രീയമായ രീതിയിൽ മാത്രമേ ഇനി മുതൽ ജനത്തിരക്ക് നിയന്ത്രിക്കാവൂ എന്നും, ഒരു ദിവസം ദർശനം നടത്താവുന്ന ഭക്തരുടെ എണ്ണം പരമാവധി 75,000 ആയി നിജപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ഭൗതിക സാഹചര്യങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറം ആളുകളെ പ്രവേശിപ്പിച്ച് തീർത്ഥാടകരുടെ സുരക്ഷ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു.
സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) പ്രയോജനപ്പെടുത്തിയുള്ള അത്യാധുനിക നിയന്ത്രണ പ്രോട്ടോക്കോൾ നടപ്പാക്കാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിനായി 17.67 കോടി രൂപ ചെലവ് വരുന്ന വിപുലമായ പദ്ധതി രൂപരേഖയ്ക്ക് ദേവസ്വം ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയതായി കോടതിയെ അറിയിച്ചു. ഡ്രോൺ നിരീക്ഷണം, എ ഐ ദൃശ്യങ്ങൾ വഴിയുള്ള ജനക്കൂട്ട വിശകലനം, സ്മാർട്ട് പാർക്കിംഗ് സംവിധാനം, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ, മുൻകൂട്ടിയുള്ള ജനക്കൂട്ട പ്രവചനം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ഡിജിറ്റൽ ചട്ടക്കൂട്. പമ്പയിലും സന്നിധാനത്തും കൺട്രോൾ റൂമുകൾ സ്ഥാപിക്കുന്നതിനൊപ്പം നിലയ്ക്കൽ, കാനനപാത, മരക്കൂട്ടം, വലിയ നടപ്പന്തൽ എന്നിവിടങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ ശേഖരിച്ച് ദർശനം ക്രമീകരിക്കാൻ പമ്പയിൽ പ്രത്യേക അന്തർ-വകുപ്പ് നിയന്ത്രണ കേന്ദ്രവും പ്രവർത്തിക്കും. പുതിയ സജ്ജീകരണങ്ങളുടെ ഭാഗമായി നിലവിലെ പോലീസ് സുരക്ഷാ പദ്ധതി പൂർണ്ണമായി അഴിച്ചുപണിയാനും ജില്ലാ പോലീസ് മേധാവിയും മുഖ്യ പോലീസ് ഏകോപകനും നൽകിയ റിപ്പോർട്ടിൽ ശുപാർശയുണ്ട്.
ഡിജിറ്റൽ സുരക്ഷാ ക്രമീകരണങ്ങൾക്കൊപ്പം തന്നെ സന്നിധാനത്തെയും പരിസരത്തെയും ശുചിത്വ പരിപാലനത്തിലും വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കോടതി വഴിതുറക്കുന്നത്. പമ്പയിലെയും ശബരിമലയിലെയും പരമ്പരാഗത മാലിന്യ സംസ്കരണ രീതികൾക്ക് പകരം അത്യാധുനിക സംവിധാനം ഒരുക്കാൻ ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുമായി ചേർന്ന് ദേവസ്വം ബോർഡ് ചർച്ചകൾ പൂർത്തിയാക്കി. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതകളിൽ ഇലക്ട്രോണിക് അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ളവ ശേഖരിച്ച് ഉടനടി നീക്കം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഇതിലൂടെ സാധ്യമാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഈ പുതിയ മാറ്റങ്ങളെ അഭിനന്ദിച്ച ഹൈക്കോടതി, തീർത്ഥാടനം ആരംഭിക്കുന്ന നവംബർ 15-ന് മുൻപ് തന്നെ പദ്ധതികളെല്ലാം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കണമെന്ന് സമയപരിധി നിശ്ചയിച്ചു നൽകിയിട്ടുണ്ട്. കരിമലയും പമ്പയും കടന്നെത്തുന്ന അയ്യപ്പന്മാർക്ക് സുരക്ഷിതവും ഭക്തിസാന്ദ്രവുമായ മികച്ച തീർത്ഥാടന അനുഭവം ഒരുക്കാൻ എല്ലാ സർക്കാർ വകുപ്പുകളും തിരുവിതാംകൂർ ദേവസ്വം ബോർഡും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.








