ഇലക്ട്രിക് വാഹന (EV) നിർമ്മാണ രംഗത്ത് ലോകത്തെ വമ്പൻമാരായ ടെസ്‌ലയെയും ഇലോൺ മസ്കിനെയും പിന്നിലാക്കിക്കൊണ്ട് വിപ്ലവകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി. അപൂർവ്വമായ ഭൗമ മൂലകങ്ങൾ (Rare Earth Materials) അഥവാ കാന്തങ്ങൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന അടുത്ത തലമുറ ഇലക്ട്രിക് മോട്ടോർ പ്ലാറ്റ്‌ഫോം വികസിപ്പിച്ചാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വിമാഗ് ലാബ്സ്’ (Vimag Labs) എന്ന ഡീപ്-ടെക് സ്റ്റാർട്ടപ്പ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ‘വെർച്വൽ മാഗ്നറ്റ് സിൻക്രണസ് മോട്ടോർ’ (VMSM) എന്നാണ് ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കമ്പനി പേരിട്ടിരിക്കുന്നത്. കാന്തങ്ങളില്ലാത്ത ഇവി മോട്ടോറുകൾ തങ്ങൾ നിർമ്മിക്കുമെന്ന് 2023 ലെ ഇൻവെസ്റ്റർ ഡേയിൽ ടെസ്‌ല പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് എങ്ങനെ എപ്പോൾ യാഥാർത്ഥ്യമാക്കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഈ കാത്തിരിപ്പിനാണ് ഇപ്പോൾ ഇന്ത്യൻ കമ്പനി അറുതി വരുത്തിയിരിക്കുന്നത്.
വെറും 5 മില്യൺ ഡോളറിന്റെ (ഏകദേശം 41 കോടി രൂപ) പരിമിതമായ ബഡ്ജറ്റിൽ പ്രവർത്തിച്ചുകൊണ്ടാണ് വിമാഗ് ലാബ്സ് ഈ അസാധ്യ നേട്ടം കൈവരിച്ചത്. വെറും സാധാരണ സ്റ്റീൽ, ചെമ്പ് കമ്പികൾ (Copper Coils), സങ്കീർണ്ണമായ സോഫ്റ്റ്‌വെയർ എന്നിവ മാത്രമാണ് ഈ മോട്ടോർ നിർമ്മാണത്തിനായി ഇവർ ഉപയോഗിച്ചിരിക്കുന്നത്. മോട്ടോറിനുള്ളിൽ ഒരു ‘സോഫ്റ്റ്‌വെയർ ഡിഫൈൻഡ് മാഗ്നറ്റ്’ സൃഷ്ടിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് വിമാഗ് ലാബ്സ് സിഇഒയും കോ-ഫൗണ്ടറുമായ മനീഷ് സേത്ത് വ്യക്തമാക്കി. സ്ഥിരമായ കാന്തങ്ങൾ പൂർണ്ണമായും ഒഴിവാക്കി പകരം കോപ്പർ കോയിലുകൾ സ്ഥാപിക്കുകയും, സോഫ്റ്റ്‌വെയറിലൂടെയും ഇലക്ട്രോണിക്സിലൂടെയും അതിനുള്ളിൽ കാന്തിക മണ്ഡലം ഉൽപ്പാദിപ്പിക്കുകയുമാണ് ഈ സാങ്കേതികവിദ്യയുടെ പിന്നിലെ രഹസ്യം.
നിലവിൽ ആഗോളതലത്തിലുള്ള ഇവി മോട്ടോർ വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നത് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുകളാണ് (PMSM). ഇവ നിർമ്മിക്കാനാവശ്യമായ അപൂർവ്വ ഭൗമ മൂലകങ്ങളുടെ വിതരണത്തിൽ ചൈനയ്ക്കാണ് ആഗോളതലത്തിൽ കുത്തകയുള്ളത്. കാന്തങ്ങൾ ഒഴിവാക്കുന്നതിലൂടെ ചൈനയുടെ ഈ കുത്തക തകർക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. മോട്ടോറിലെ കാന്തം ചെയ്യുന്ന അതേ കാര്യക്ഷമതയും കരുത്തും സോഫ്റ്റ്‌വെയറിലൂടെ ലഭ്യമാക്കുക എന്ന ബുദ്ധിപരമായ നീക്കമാണ് വിമാഗ് നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ വെച്ച് തന്നെ ഇത്തരം ഒരു ആഴത്തിലുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് രാജ്യത്തിന്റെ ഇവി വിപ്ലവത്തിന് വൻ ഊർജ്ജം പകരുമെന്ന് പ്രമുഖ ഓട്ടോമൊബൈൽ വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ ഇന്ത്യൻ കണ്ടുപിടുത്തത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.









