അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് പോലുള്ള വലിയൊരു ടൂർണമെന്റ് മുന്നിൽ നിൽക്കെ, ഓരോ രണ്ട് അല്ലെങ്കിൽ മൂന്ന് മത്സരങ്ങൾക്ക് ശേഷവും ബൗളർമാർക്ക് പരിക്കേൽക്കുന്നതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രംഗത്തെത്തി. താരങ്ങൾ തങ്ങളുടെ ഫിറ്റ്‌നസ് ഗൗരവത്തോടെയാണോ കാണുന്നതെന്ന് ചോദ്യം ചെയ്ത ഗിൽ, തുടർച്ചയായ പരിക്കുകൾ ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും തുറന്നടിച്ചു. ഇംഗ്ലണ്ടിനെതിരായ നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ 27 റൺസിന് പരാജയപ്പെട്ടതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-2 ന് നഷ്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടീമിലെ പരിക്കിന്റെ ആശങ്കകൾ ക്യാപ്റ്റൻ പരസ്യമാക്കിയത്. പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ പേസ് ബോളിംഗ് ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, നിതീഷ് റെഡ്ഡി എന്നിവർ പരിക്കേറ്റ് പുറത്തായിരുന്നു.
ഇവർക്ക് പുറമെ യുവ ഓൾറൗണ്ടർ ഹർഷിത് റാണയ്ക്ക് ടി20 പരമ്പരയ്ക്കിടെ ഹാംസ്ട്രിങ് ഇഞ്ചുറി ഉണ്ടായതിനെ തുടർന്ന് ഏകദിന പരമ്പര നഷ്ടമായി. രണ്ടാം ഏകദിനത്തിനിടെ വാഷിംഗ്ടൺ സുന്ദറിന് ഹാംസ്ട്രിങ് പരിക്കും ജസ്പ്രീത് ബുമ്രയ്ക്ക് പേശീവലിവും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് പരമ്പരയിലെ നിർണ്ണായകമായ അവസാന മത്സരം ബുമ്രയ്ക്ക് നഷ്ടമായിരുന്നു. ഇത്രയധികം കളിക്കാർക്ക് പരിക്കേൽക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ഗിൽ സമ്മതിച്ചു. പരമ്പരയ്ക്കായി ആദ്യം പ്രഖ്യാപിച്ച ടീമിലെ അഞ്ചോളം കളിക്കാർക്ക് പരിക്കു കാരണം അവസാന മത്സരത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഗിൽ ചൂണ്ടിക്കാട്ടി. ഒരു കളിക്കാരന് പരിക്കേൽക്കുമ്പോൾ പുതിയൊരു കോമ്പിനേഷൻ പരീക്ഷിക്കേണ്ടി വരുന്നുവെന്നും എന്നാൽ ഓരോ മത്സരശേഷവും പ്രധാന കളിക്കാർ പുറത്തുപോകുന്നത് ടീമിന്റെ തന്ത്രങ്ങളെ തകിടം മറിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കിരീടം നേടണമെങ്കിൽ ഒരു ടീമിന് തുടർച്ചയായി 11 മത്സരങ്ങൾ വരെ കളിക്കേണ്ടി വരുമെന്ന് ഗിൽ ഓർമ്മിപ്പിച്ചു. എന്നാൽ നിലവിൽ കളിക്കാർക്ക് രണ്ട് അല്ലെങ്കിൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഒരു പരമ്പര പോലും പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നത് ഏറെ ആശങ്കാജനകമാണ്. കളിക്കാരുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും മത്സരദിവസം രാവിലെ മാത്രം പലരും തങ്ങൾക്ക് ഫിറ്റ്‌നസ് പ്രശ്നങ്ങളുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നതിലുള്ള അതൃപ്തി ഗിൽ മറച്ചുവെച്ചില്ല.
ഒന്നോ രണ്ടോ മത്സരങ്ങൾ കളിച്ച ഉടനെ കളിക്കാർക്ക് ഫിറ്റ്‌നസ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ടീം മാനേജ്‌മെന്റ് മറ്റൊരു കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ നിർബന്ധിതരാവുകയാണ്. മത്സരദിവസം രാവിലെ ഒരു കളിക്കാരന് ചെറിയ പരിക്കുണ്ടെന്ന് അറിയുമ്പോൾ, അവരെ ഉൾപ്പെടുത്തി റിസ്ക് എടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പമാണ് ഉണ്ടാകുന്നത്. അഞ്ച് ബൗളർമാരുമായി മാത്രം കളിക്കുമ്പോൾ ഒരാൾക്ക് 80 ശതമാനം മാത്രം ഫിറ്റ്‌നസ് ഉള്ളത് ടീമിനെ കടുത്ത പ്രതിസന്ധിയിലാക്കും. ഒരു ടീം എന്ന നിലയിൽ ഇന്ത്യൻ കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞാണ് ഗിൽ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.












