ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻ മാറ്റങ്ങൾക്ക് വഴിതുറന്ന് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്. നിലവിൽ ഇൻഡിഗോയും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും അടക്കിവാഴുന്ന ഇന്ത്യൻ ആകാശത്തേക്ക് സ്വന്തമായി വിമാനക്കമ്പനി ആരംഭിച്ച് കടന്നുവരാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇതിനായി വിമാനത്താവള ഓപ്പറേറ്റർമാർക്ക് എയർലൈൻ കമ്പനികളിൽ സ്വന്തമാക്കാവുന്ന ഓഹരി പരിധിയിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കേന്ദ്ര സർക്കാരിനെ സമീപിച്ചു.
നിലവിലുള്ള കർശന നിയമമനുസരിച്ച് ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങൾ നടത്തുന്ന കമ്പനികൾക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് എയർലൈനിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി പങ്കാളിത്തം പാടില്ല. 2006-ൽ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച വേളയിൽ കൊണ്ടുവന്ന ഈ നിബന്ധനയിൽ ഇളവ് നൽകണമെന്നാണ് അദാനി സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരിക്കുന്നത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (74% ഓഹരി) ഉൾപ്പെടെ രാജ്യത്തെ എട്ടോളം പ്രധാന വിമാനത്താവളങ്ങൾ നിലവിൽ നിയന്ത്രിക്കുന്നത് അദാനി ഗ്രൂപ്പാണ്.
നിയമത്തിൽ മാറ്റം വരികയാണെങ്കിൽ അത് ഇന്ത്യൻ വ്യോമയാന രംഗത്തെ സമവാക്യങ്ങൾ മാറ്റിമറിക്കും. നിലവിൽ ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളുടെ 90 ശതമാനവും ഇൻഡിഗോയും എയർ ഇന്ത്യ ഗ്രൂപ്പുമാണ് കൈയാളുന്നത്. ഈ ദ്വയാധിപത്യം (Duopoly) അവസാനിപ്പിച്ച് വിപണിയിൽ കടുത്ത മത്സരം ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനും വൻകിട നിക്ഷേപശേഷിയുള്ള പുതിയ എയർലൈനുകൾ വരുന്നത് നല്ലതാണെന്നാണ് കേന്ദ്ര സർക്കാരിന്റെയും പ്രാഥമിക വിലയിരുത്തൽ.
അതേസമയം, സ്വന്തമായി എയർലൈൻ ആരംഭിക്കുന്നതിന് പിന്നിൽ വൻ വ്യവസായ പദ്ധതികളും അദാനിക്കുണ്ട്. ബ്രസീലിയൻ വിമാന നിർമ്മാണ കമ്പനിയായ എംബ്രെയറുമായി (Embraer) ചേർന്ന് ഇന്ത്യയിൽ വിമാന നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ അദാനി ഗ്രൂപ്പ് കരാറിലേർപ്പെട്ടിരുന്നു. എന്നാൽ തദ്ദേശീയമായി നിർമ്മിക്കുന്ന ഈ വിമാനങ്ങൾ വാങ്ങാൻ നിലവിലെ എയർലൈനുകളിൽ നിന്ന് പ്രതീക്ഷിച്ച ഓർഡറുകൾ ലഭിച്ചില്ല. സ്വന്തമായി ഒരു എയർലൈൻ ആരംഭിച്ചാൽ ഈ വിമാനങ്ങൾക്ക് വലിയൊരു വിപണി തനിയെ സൃഷ്ടിക്കാൻ കഴിയുമെന്നും നിർമ്മാണ പദ്ധതി ലാഭകരമാക്കാമെന്നുമാണ് അദാനിയുടെ കണക്കുകൂട്ടൽ. കൂടാതെ വിമാനത്താവള നടത്തിപ്പ്, വിമാന അറ്റകുറ്റപ്പണി (MRO), പൈലറ്റ് പരിശീലനം, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് എന്നിവയിലെല്ലാം നിലവിലുള്ള അദാനിയുടെ സാന്നിധ്യം പുതിയ എയർലൈന് വലിയ കരുത്താകും.
എന്നാൽ, വിമാനത്താവളം നടത്തുന്നവർ തന്നെ സ്വന്തമായി വിമാനക്കമ്പനിയും ആരംഭിക്കുന്നത് കടുത്ത താല്പര്യ വൈരുധ്യങ്ങൾക്ക് (Conflict of Interest) ഇടയാക്കുമെന്ന ആശങ്ക നിലവിലുള്ള മറ്റ് എയർലൈനുകൾ ഉയർത്തുന്നുണ്ട്. വിമാനങ്ങൾക്ക് ലാൻഡിംഗിനും ടേക്ക്-ഓഫിനുമുള്ള സമയം (Slot Allocation) അനുവദിക്കുന്നതിൽ വിമാനത്താവള ഉടമകൾ സ്വന്തം എയർലൈനിന് അനർഹമായ മുൻഗണന നൽകാൻ സാധ്യതയുണ്ടെന്നാണ് എതിർപ്പുന്നയിക്കുന്നവരുടെ പ്രധാന വാദം.
നിയമപരമായ വശങ്ങൾ പരിശോധിക്കുന്നതിനായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം സൊളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിയമോപദേശം തേടിയിട്ടുണ്ട്. മുൻകാല പ്രാബല്യത്തോടെ നിബന്ധനകളിൽ ഭേദഗതി വരുത്തേണ്ടതിനാൽ അന്തിമ തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം അനിവാര്യമാണ്. സർക്കാർ പച്ചക്കൊടി കാണിച്ചാൽ ഇന്ത്യയുടെ വ്യോമപാതയിൽ ഉടൻ തന്നെ അദാനിയുടെ വിമാനങ്ങൾ ചിറകുവിടർത്തും.











