തിരുവനന്തപുരം: പാർട്ടി യോഗങ്ങളിലെ ചർച്ചകളും ആഭ്യന്തര തീരുമാനങ്ങളും മാധ്യമങ്ങൾക്ക് ചോർന്നുനൽകുന്നത് തടയാൻ നേതാക്കളുടെ ഫോൺ കോളുകളുടെ വിവരങ്ങൾ പരിശോധിക്കാനൊരുങ്ങി സിപിഎം. ഇതിനായി സംസ്ഥാന സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളിൽ നിന്ന് അസാധാരണമായ സമ്മതപത്രം ജില്ലാ നേതൃത്വം ഒപ്പിട്ടുവാങ്ങി. വരാനിരിക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായാണ് പാർട്ടിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത നീക്കം ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളിൽ നിന്നും സമ്മതപത്രം ശേഖരിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പ്രത്യേക അപേക്ഷാ ഫോമിന്റെ മാതൃക നൽകുകയായിരുന്നു. ഫോൺ സർവീസ് പ്രൊവൈഡർമാരിൽ നിന്ന് സ്വന്തം കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (സിഡിആർ) ലഭ്യമാക്കാൻ നേതാക്കൾ തന്നെ ടെലികോം കമ്പനികളോട് സ്വയം ആവശ്യപ്പെടുന്ന രീതിയിലാണ് സമ്മതപത്രത്തിന്റെ ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്. ഫോം ലഭിച്ച നേതാക്കളാരും പരസ്യമായ എതിർപ്പുകളൊന്നും പ്രകടിപ്പിക്കാതെ ഒപ്പിട്ടു നൽകിയെന്നാണ് വിവരം. ആഴ്ചകൾക്ക് മുൻപ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതും നടപ്പിലാക്കിയതും.
പാർട്ടി ചർച്ചകളും റിപ്പോർട്ടുകളും അടിക്കടി പുറത്തുപോകുന്നത് തടയാനും വാർത്താചോർച്ചയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കമെങ്കിലും, മുതിർന്ന നേതാക്കളിൽ നിന്ന് ഇത്തരത്തിൽ സമ്മതപത്രം വാങ്ങിയത് പാർട്ടിയിൽ വലിയ അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും കടുത്ത അവിശ്വാസവുമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ തങ്ങളുടെ അമർഷം സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളെ നേരിട്ട് ധരിപ്പിക്കാനുള്ള നീക്കത്തിലാണ് മുതിർന്ന നേതാക്കൾ.












