കരിമണൽ കമ്പനിയായ സിഎംആർഎല്ലും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് യാതൊരു സേവനവും നൽകാതെ സിഎംആർഎൽ പണം നൽകിയെന്ന ആരോപണത്തിൽ തുടങ്ങിയ അന്വേഷണം അന്താരാഷ്ട്ര ഹവാല ഇടപാടുകളിലേക്ക് നീളുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.
പരിശോധനയിൽ വീണയുടെ പക്കൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ കൈയെഴുത്ത് കുറിപ്പുകളാണ് അന്വേഷണ സംഘത്തിന് പുതിയ തെളിവുകൾ നൽകിയത്.കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ റെയ്ഡിലാണ് വീണ സൂക്ഷിച്ചിരുന്ന നിർണ്ണായക ഡയറിയും കുറിപ്പുകളും ഇ.ഡി പിടിച്ചെടുത്തത്. ഇതിൽ പണമിടപാട് നടത്തിയ വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ എന്നിവയ്‌ക്കൊപ്പം ദുബായിലേക്ക് കൈമാറിയ പണത്തിന്റെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 20.05 കോടി രൂപയുടെ ഇടപാടുകളും, 3.49 ലക്ഷം യുഎഇ ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് അയച്ചതായും കുറിപ്പുകളിലുണ്ട്.
‘സിഎംആർഎല്ലിൽ നിന്ന് ഔദ്യോഗികമായി ലഭിച്ച തുകയേക്കാൾ വളരെ വലിയ സംഖ്യകളാണ് ഈ ഡയറിയിലുള്ളതെന്നും, ഇവ വീണയുടെ വെളിപ്പെടുത്തിയ വരുമാന പരിധിക്ക് അപ്പുറത്താണെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ഡയറിയിലെ വിവരങ്ങളുടെ തുടർച്ചയായി വീണയുടെ ഭർത്താവും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ കോഴിക്കോട്ടെ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയിരുന്നു. കൂടാതെ, മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രം വീണയുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് കണ്ടെടുത്തതായും, വൈഫൈ റൂട്ടർ വഴി ഇന്റർനെറ്റ് കോളുകൾ ചെയ്യാനാണ് ഇത് ഉപയോഗിച്ചതെന്നും അന്വേഷണ ഏജൻസി സംശയിക്കുന്നു.
വിദേശത്തേക്ക് ഹവാല മാർഗ്ഗത്തിലൂടെ പണം കടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിൽ ഫെമ (FEMA) നിയമങ്ങൾ കൂടി ഉൾപ്പെടുത്തി അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം. നേരത്തെ, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) നടത്തിയ പരിശോധനയിലാണ് സിഎംആർഎൽ കഴിഞ്ഞ 15 വർഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകൾ കാണിച്ചതായി കണ്ടെത്തിയത്. ഇതിൽ ഐടി സേവനങ്ങളുടെ പേരിൽ വീണയുടെ കമ്പനിക്ക് നൽകിയ 2.78 കോടി രൂപയും, തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടും ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴി നൽകിയ 50 ലക്ഷം രൂപയുടെ വായ്പയും ഉൾപ്പെടുന്നു. കേസ് കൂടുതൽ സങ്കീർണ്ണമായ സാമ്പത്തിക ക്രമക്കേടുകളിലേക്ക് വിരൽ ചൂണ്ടുന്ന സാഹചര്യത്തിൽ വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.








