ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ നാടകീയ സംഭവവികാസങ്ങൾ. ലോർഡ്‌സ് ടെസ്റ്റിലെ 194 റൺസിന്റെ കനത്ത തോൽവിയോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര കൈവിട്ടതിന് പിന്നാലെ പ്രമുഖ താരങ്ങളടക്കം ഏഴ് കളിക്കാരെയും രണ്ട് പരിശീലകരെയുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പരമ്പരയ്ക്കിടെ നാട്ടിലേക്ക് തിരിച്ചയച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ എട്ട് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് ജയവുമായി ഏറ്റവും പിന്നിലേക്ക് വീണതോടെയാണ് ബോർഡ് അപ്രതീക്ഷിതമായി ഈ വൻ അഴിച്ചുപണി നടത്തിയത്. എന്നാൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട വിവരം മാനേജ്‌മെന്റിൽ നിന്നല്ല, മറിച്ച് സമൂഹമാധ്യമങ്ങളിലെ വാർത്തകൾ കണ്ട സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഫോണിൽ സന്ദേശങ്ങൾ അയച്ചപ്പോഴാണ് പല താരങ്ങളും അറിഞ്ഞത് എന്നത് വലിയ അമ്പരപ്പിന് വഴിവെച്ചിരിക്കുകയാണ്. ലണ്ടൻ നഗരത്തിൽ ഒഴിവുദിവസം ആസ്വദിക്കുകയായിരുന്ന താരങ്ങളും ഹോട്ടലിൽ വിശ്രമത്തിലായിരുന്നവരും ഒരുപോലെ ഞെട്ടലോടെയാണ് ഈ നീക്കത്തെ നേരിട്ടത്.
മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ആമിർ ജമാൽ, അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നിവരെയാണ് ടീമിൽ നിന്ന് തിരികെ വിളിച്ചത്. മുഖ്യപരിശീലകൻ സർഫറാസ് അഹമ്മദ്, ബോളിംഗ് പരിശീലകൻ ഉമർ ഗുൽ എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഹെഡിങ്‌ലിയിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അലി ഉസ്മാനെയും പരമ്പരയിൽ ഒരു മത്സരം പോലും കളിക്കാത്ത ആമിർ ജമാൽ, അവൈസ് സഫർ എന്നിവരെയും എന്തിനാണ് ഒഴിവാക്കിയതെന്ന് വ്യക്തമാകാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഡ്രസ്സിംഗ് റൂമിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ഫോമില്ലായ്മയുമാണ് മുഹമ്മദ് റിസ്‌വാന് തിരിച്ചടിയായത്. പരിക്കിന്റെ പേരിൽ കളിക്കാതിരുന്ന ഇമാം ഉൾ ഹഖ് കള്ളം പറയുകയാണെന്ന സംശയവും ഇതിന് ആക്കം കൂട്ടി. സെപ്റ്റംബർ ഒൻപതിന് നടക്കുന്ന മൂന്നാം ടെസ്റ്റിനായി അഞ്ച് പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള പകരക്കാരെ എത്തിച്ച് മുഖംരക്ഷിക്കാനാണ് പാകിസ്ഥാൻ ബോർഡിന്റെ ശ്രമം.












