കർണാടകയിൽ നിർമ്മാണ പ്രവൃത്തിക്കിടെ മണ്ണിൽ നിന്ന് 14 പുരാതന സ്വർണ്ണ നാണയങ്ങൾ കണ്ടെത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള സവദത്തി താലൂക്കിലെ ഇഞ്ചാൽ ഗ്രാമത്തിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കനാൽ നിർമ്മാണത്തിന് മണ്ണെടുക്കുന്നതിനിടെ തൊഴിലാളികൾക്ക് നാണയങ്ങൾ അടങ്ങിയ മൺപാത്രം ലഭിച്ചത്. ഏകദേശം 800 മുതൽ 1000 വർഷം വരെ പഴക്കമുള്ളതും എട്ട് ലക്ഷത്തിലധികം രൂപ മൂല്യം വരുന്നതുമായ നാണയങ്ങളാണ് അപൂർവ്വമായി മണ്ണിൽ നിന്ന് ലഭിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികൾ ഒട്ടും മടിക്കാതെ തന്നെ ഈ നാണയങ്ങൾ പ്രാദേശിക ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിച്ച് അധികൃതർക്ക് കൈമാറി മാതൃകയായി. കണ്ടെത്തിയ 14 സ്വർണ്ണ നാണയങ്ങൾക്കും കൂടി മൊത്തം 54.8 ഗ്രാം തൂക്കമുണ്ട്. നാണയങ്ങളുടെ ഒരു വശത്ത് ആനയുടെ മുദ്രയും മറു വശത്ത് പുരാതന ശൈലിയിലുള്ള കൊത്തുപണികളുമാണുള്ളത്. നാണയങ്ങളിലെ ആനയുടെ രൂപം വെച്ച് ഇവ പത്താം നൂറ്റാണ്ടിലെ തൽക്കാട് ഗംഗ വംശത്തിന്റെയോ വിജയനഗര സാമ്രാജ്യത്തിന്റെയോ കാലഘട്ടത്തിലേതാകാം എന്നാണ് ചരിത്രകാരന്മാരുടെ പ്രാഥമിക നിഗമനം.
സ്വർണ്ണ നാണയങ്ങൾ നിലവിൽ താലൂക്ക് ഓഫീസിലേക്ക് മാറ്റുകയും സർക്കാർ ഖജനാവിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നാണയങ്ങളുടെ കൃത്യമായ പഴക്കവും ചരിത്രപരമായ പ്രാധാന്യവും വ്യക്തമാകാൻ പുരാവസ്തു വകുപ്പിന്റെ കൂടുതൽ ശാസ്ത്രീയമായ പരിശോധനകൾ ആവശ്യമാണ്. പണത്തിന്റെ മൂല്യം വച്ചുനോക്കാതെ സത്യസന്ധത പുലർത്തി നാണയങ്ങൾ സർക്കാരിലേക്ക് ഏൽപ്പിച്ച ഗ്രാമീണരായ തൊഴിലാളികളെ പ്രാദേശിക ഭരണകൂടവും പോലീസും അഭിനന്ദിച്ചു.











