ടെഹ്റാൻ : ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം എണ്ണക്കപ്പലിന് നേരെ മിസൈലാക്രമണം ഉണ്ടായതിനെത്തുടർന്ന് മേഖലയിൽ വൻ സ്ഫോടനങ്ങൾ നടന്നു. അമേരിക്കൻ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇ ഇറാനിയൻ മാധ്യമങ്ങൾ ആരോപിച്ചു. ദ്വീപിൽ നിന്ന് ഏതാനും മൈലുകൾ അകലെ കിടന്നിരുന്ന ചെറിയ എണ്ണക്കപ്പലിനാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഖാർഗ് ദ്വീപിന് ചുറ്റുമുള്ള കടൽമേഖലയിൽ നിന്ന് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പുകയോ വൻ തീപിടുത്തമോ ഉയർന്നതായി കണ്ടില്ലെങ്കിലും യുദ്ധവിമാനങ്ങളുടെ സാന്നിധ്യവും മിസൈൽ പാച്ചിലുകളും പ്രദേശവാസികളിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചു. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ സംഭവവികാസം. ഇറാന്റെ മൊത്തം ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് വഴിയാണ്.
പെട്ടെന്നുണ്ടായ ഈ സൈനിക നീക്കം അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുക്കാൻ പ്രമുഖ രാജ്യങ്ങൾ തയ്യാറായിട്ടില്ലെങ്കിലും യുഎസ് സൈന്യം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പേർഷ്യൻ ഉൾക്കടലിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് വൻ ഭീഷണിയുയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തിരിച്ചടി നൽകുമെന്നും ഇറാനിയൻ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.











