ന്യൂഡൽഹി: 2016-ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനം രാജ്യത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ സാമ്പത്തിക നട്ടെല്ലൊടിച്ചുവെന്നും അണികൾക്കിടയിൽ ആശയാധിഷ്ഠിത ഭിന്നതയ്ക്ക് വഴിവെച്ചുവെന്നും മുൻ ഇന്റലിജൻസ് ബ്യൂറോ (IB) ഉദ്യോഗസ്ഥൻ പി.ജി. ബാലകൃഷ്ണ കാമത്ത്. അമ്പത് വർഷത്തോളം രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിച്ച അദ്ദേഹം ‘ദി പ്രഖാർ ഗുപ്ത എക്സ്പീരിയൻസ്’ (PGX) എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് മാവോയിസ്റ്റ് ഫണ്ടിംഗിനെക്കുറിച്ചും നോട്ടുനിരോധനം വരുത്തിവെച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്.
വ്യാജ നോട്ടുകളേക്കാൾ ഉപരി മാവോയിസ്റ്റുകൾ കൈവശം സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ യഥാർത്ഥ നോട്ടുകളാണ് നോട്ടുനിരോധനത്തോടെ ഉപയോഗശൂന്യമായതെന്ന് കാമത്ത് വ്യക്തമാക്കി. മഹാരാഷ്ട്രയിലും ദണ്ഡകാരണ്യ മേഖലകളിലും ഗ്രാമീണരിൽ നിന്നും തെണ്ടു ഇല വ്യാപാരികളിൽ നിന്നും ബലമായി പിരിച്ചെടുക്കുന്ന പണമാണ് ഓരോ ദളങ്ങളും (Maoist Dalams) സൂക്ഷിച്ചിരുന്നത്. ഒരു ദളത്തിന്റെ പക്കൽ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ കറൻസിയായി കൈവശമുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് പഴയ നോട്ടുകൾ നിരോധിച്ചതോടെ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത മാവോയിസ്റ്റുകൾക്ക് ഈ പണം മാറ്റിയെടുക്കാൻ സാധിക്കാതെയായി.
നിരോധിച്ച പണം മാറ്റിയെടുക്കാനായി തങ്ങൾ ശത്രുക്കളായി കണ്ടിരുന്ന ഭൂപ്രഭുക്കളെയും വൻകിട വ്യാപാരികളെയും സമീപിക്കാൻ മാവോയിസ്റ്റ് നേതാക്കൾ നിർബന്ധിതരായി. ഇത് പാർട്ടിയിലെ കടുത്ത ആശയവാദികളായ അണികൾക്കിടയിൽ വലിയ അതൃപ്തിക്കും ഭിന്നതയ്ക്കും കാരണമായി. ജനങ്ങളുടെ ശത്രുക്കളുടെ മുന്നിൽ നേതാക്കൾ മുട്ടുമടക്കിയത് കണ്ടതോടെ പല അണികളും പ്രസ്ഥാനം ഉപേക്ഷിച്ച് പോയി. ഇതിനുപുറമേ പണത്തിന്റെ ഒഴുക്ക് നിലച്ചതോടെ ആയുധങ്ങൾ വാങ്ങാനും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കാതെ മാവോയിസ്റ്റ് പ്രസ്ഥാനം സാമ്പത്തികമായി പൂർണ്ണമായും തകരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











