തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിനിന്ന് കനത്ത ചൂട് തുടരുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി വൈദ്യുതി പ്രതിസന്ധിയും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ വരും ദിവസങ്ങളിലും ചൂട് ക്രമാതീതമായി ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ വരെ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തൃശൂർ, പാലക്കാട്, കൊല്ലം തുടങ്ങിയ ജില്ലകളിൽ വെയിൽ കടുക്കുകയാണ്.
ചൂട് വർധിച്ചതോടെ സംസ്ഥാനത്തുടനീളം വൈദ്യുതി ആവശ്യകതയിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.സാധാരണയേക്കാൾ 800 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യകത ഉയർന്നതാണ് KSEB-യെ പ്രതിസന്ധിയിലാക്കിയത്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മിക്ക ഇടങ്ങളിലും ഒരു മണിക്കൂർ വരെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആവശ്യകത ഉയരുന്ന പീക്ക് സമയങ്ങളിൽ പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ കിട്ടാത്തതാണ് KSEB നേരിടുന്ന പ്രധാന തിരിച്ചടി. തത്സമയ വിപണിയിലെ ഭീമമായ നിരക്കും KSEB വിളിച്ച ഹ്രസ്വകാല ടെൻഡറുകളിൽ പീക്ക് സമയത്തേക്ക് കമ്പനികൾ മുന്നോട്ടുവരാത്തതും പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടി. ഇന്നലെ കണ്ടതിന് സമാനമായി ഉപയോഗം തുടരുകയാണെങ്കിൽ ഇന്നും രാത്രി വൈകിട്ട് ആറിനും അർദ്ധരാത്രിയ്ക്കും ഇടയിലുള്ള സമയങ്ങളിൽ ലോഡ്‌ഷെഡിങ് അല്ലെങ്കിൽ ഭാഗിക നിയന്ത്രണം വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, വരും ദിവസങ്ങളിൽ ചൂടിൽ നിന്ന് നേരിയ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.മറ്റന്നാൾ (വ്യാഴാഴ്ച) മുതൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ആശ്വാസ മഴ എത്തുന്നത് വരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും സർക്കാരും മാർഗ്ഗനിർദ്ദേശം നൽകി.
തൊഴിലെടുക്കുന്നവരും യാത്രക്കാരും പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കാനും, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.











