തിരുവനന്തപുരം: പാർട്ടിയിലെ തെറ്റുതിരുത്തൽ നടപടികൾക്കായി പൊതുജനങ്ങളിൽ നിന്നും പാർട്ടി അനുഭാവികളിൽ നിന്നും സിപിഎം നേതൃത്വത്തിന് ലഭിച്ചത് ഇരുപതിനായിരത്തിലധികം പ്രതികരണങ്ങൾ. പാർട്ടി പ്രവർത്തനങ്ങളിലെ വീഴ്ചകൾ, നേതാക്കളുടെ ശൈലി, ഭരണപരമായ പോരായ്മകൾ എന്നിവയെക്കുറിച്ച് ജനങ്ങൾ പരസ്യമായി ഉന്നയിച്ച കടുത്ത വിമർശനങ്ങളും നിർദേശങ്ങളുമാണ് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്ന തിരുത്തൽ രേഖയുടെ ഭാഗമാക്കിയിരിക്കുന്നത്.
തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് ജനങ്ങളുടെ നിർദേശങ്ങൾ ക്ഷണിച്ചുകൊണ്ട് നൽകിയ സംവിധാനങ്ങളിൽ വളരെ വലിയ പങ്കാളിത്തമാണ് ഉയർന്നുവന്നത്. വാട്സാപ്പ് വഴിയാണ് ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ ലഭിച്ചത്; 17,000-ത്തിലേറെപ്പേർ ഇതിലൂടെ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചു. കൂടാതെ ഇ-മെയിൽ മാർഗ്ഗം 2300-ഓളം പേരും പാർട്ടി വെബ്‌സൈറ്റ് വഴി മുന്നൂറിലേറെപ്പേരും നിർദേശങ്ങളും വിമർശനങ്ങളും സമർപ്പിച്ചു. വ്യക്തിപരമായ ആക്ഷേപസ്വഭാവമുള്ളവയും ആവർത്തനസ്വഭാവമുള്ളവയും ഒഴിവാക്കിയാണ് പ്രധാന നിർദേശങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജനങ്ങളിൽ നിന്ന് ലഭിച്ച കടുത്ത വിമർശനങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തന റിപ്പോർട്ട് നിലവിൽ നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ജനകീയ അടിത്തറ ഉറപ്പിച്ചുനിർത്താനും പാർട്ടിയിലെയും ഭരണത്തിലെയും തെറ്റായ പ്രവണതകളും കേഡർമാരുടെ ശൈലിയും തിരുത്താനും ജനങ്ങളുടെ ഈ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയുള്ള കർശന നടപടികൾ വരും ദിവസങ്ങളിൽ പാർട്ടി കൈക്കൊള്ളുമെന്നാണ് വിവരം.











