എഐസിസി സെക്രട്ടറിമാരെ കണ്ടെത്താൻ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ അഭിമുഖ പരീക്ഷയൊരുക്കി ദേശീയ നേതൃത്വം. ഡൽഹിയിലെ പത്ത് ജൻപഥിൽ നടന്ന അഭിമുഖത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരാണ് നേതൃത്വം നൽകിയത്.
അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് നേതാക്കൾ വീതമടങ്ങുന്ന ഓരോ സംഘത്തിനും അരമണിക്കൂർ വീതമാണ് സമയം അനുവദിച്ചത്. സംഘടനാ പദവികൾ വഹിച്ച പരിചയം കേവലം എണ്ണിപ്പറയുന്നതിന് പകരം താഴെത്തട്ടിൽ പ്രവർത്തകരെ എങ്ങനെ ഒപ്പം നിർത്തി, പ്രതിസന്ധികൾ എങ്ങനെ പരിഹരിച്ചു, രാഷ്ട്രീയ സമ്മർദ്ദങ്ങളെയും ശുപാർശകളെയും എങ്ങനെ നേരിട്ടു തുടങ്ങിയ നിർണ്ണായക കാര്യങ്ങളിലാണ് നേതൃത്വം വ്യക്തത തേടിയത്. നേതാക്കൾ മറുപടി നൽകുമ്പോൾ കെ.സി. വേണുഗോപാൽ ഓരോരുത്തരുടെയും പ്രകടനങ്ങൾ പ്രത്യേകം കുറിച്ച് വെക്കുന്നുണ്ടായിരുന്നു.
സ്വന്തം തട്ടകത്തിന് പുറത്ത് മറ്റൊരു സംസ്ഥാനത്തിന്റെ ചുമതല ലഭിച്ചാൽ ഭാഷയും സംസ്കാരവും രാഷ്ട്രീയ സാഹചര്യങ്ങളും വേഗത്തിൽ പഠിച്ചെടുത്ത് പ്രവർത്തിക്കാൻ കഴിയുമോയെന്ന ചോദ്യമാണ് നേതാക്കൾക്ക് മുന്നിലെ പ്രധാന കടമ്പയായത്. കേവലം ഏതാനും മിനിറ്റുകൾക്കുള്ളിൽ തങ്ങളുടെ പ്രവർത്തന പാരമ്പര്യവും നേതൃപാടവവും ബോധ്യപ്പെടുത്തേണ്ട വെല്ലുവിളിയാണ് ഓരോ നേതാവും നേരിട്ടത്.








