കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ വിവാദ പരാമർശത്തിനെതിരെ സിപിഐഎം നടത്തുന്ന വിമർശനങ്ങളെ കടന്നാക്രമിച്ച് സമസ്ത എ.പി. വിഭാഗം മുഖപത്രമായ സിറാജ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ന്യൂനപക്ഷ സമുദായങ്ങളുടെ മേൽ ചാർത്തി വിമർശിക്കുന്ന രീതി ഇടതുപക്ഷ പ്രൊഫൈലുകളിൽ പതിവാണെന്നും, വിശദീകരണം നൽകിയിട്ടും കാന്തപുരത്തിനെതിരെ വിമർശനം തുടരുന്നത് തെരഞ്ഞെടുപ്പ് തോൽവിയുടെ അരിശം തീർക്കാനാണോയെന്നും റഹ്മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ലേഖനത്തിൽ ചോദിക്കുന്നു. ‘ഇവിടെ ആർക്കാണ് പ്രശ്നം?’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് പാർട്ടിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
പാർട്ടി തോറ്റതോ ഇടതുപക്ഷം തകർന്നതോ അല്ലെന്നും സ്വന്തം അണികൾ നൽകിയ ശിക്ഷയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും ഓർമ്മിപ്പിക്കുന്ന ലേഖനം, രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ പാർട്ടിക്ക് ബംഗാളിലെ അവസ്ഥ വരുമെന്നും തുറന്നടിക്കുന്നു. ഭരണത്തിന്റെ പോരായ്മ കൊണ്ടല്ല, മറിച്ച് സിപിഐഎമ്മിനുള്ളിലെ ആഭ്യന്തര അമർഷമാണ് വൻ പരാജയത്തിന് വഴിതുറന്നതെന്ന് മുഖപത്രം വിലയിരുത്തുന്നു. രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാവരിലും തലമുറമാറ്റം കൊണ്ടുവന്നത് മുതിർന്ന നേതാക്കളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. വീണ്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായി വിജയൻ തന്നെ എത്തുകയും നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും സീറ്റ് ഉറപ്പിക്കുകയും ചെയ്തതോടെ കണ്ണൂരിലടക്കം പാർട്ടിയിൽ വലിയ പൊട്ടിത്തെറിയുണ്ടായി
കേരളം മുഴുവൻ ഒരു വ്യക്തിയുടെ മാത്രം ഭീമൻ ബോർഡുകൾ സ്ഥാപിച്ച് മുന്നണി മര്യാദകൾ കാറ്റിൽപ്പറത്തിയതും, ‘രാജാവും പ്രജകളും’ എന്ന രീതി ജനാധിപത്യത്തിന് ചേർന്നതല്ലെന്ന തിരിച്ചറിവിൽ അണികൾ തന്നെ പാർട്ടി രക്ഷിക്കാൻ വോട്ടിംഗ് യന്ത്രങ്ങളെ ആശ്രയിച്ചതുമാണ് പരാജയത്തിന് കാരണമായതെന്നും ലേഖനം തുറന്നുകാട്ടുന്നു. കാന്തപുരത്തിന്റെ പ്രസ്താവനയെ പക്വതയോടെ കൈകാര്യം ചെയ്യാതെ അഫ്ഗാനിസ്ഥാനോടും പാകിസ്ഥാനോടും ഉപമിച്ച് ദേശീയ-അന്തർദേശീയ വിഷയമാക്കാനാണ് സിപിഐഎം നേതാക്കൾ ശ്രമിച്ചതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.








