കാഞ്ഞങ്ങാട്: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പനയിൽ ചരിത്ര റെക്കോർഡ് കുതിപ്പ്. നറുക്കെടുപ്പിന് ഇനി രണ്ടാഴ്ചയിലധികം ബാക്കിനിൽക്കെ സംസ്ഥാനത്ത് ഇതുവരെ 59 ലക്ഷം ടിക്കറ്റുകളാണ് വിറ്റുതീർന്നത്. ഒന്നാം സമ്മാനമായി 30 കോടി രൂപ നൽകുന്ന ഇത്തവണത്തെ ബമ്പറിന്റെ ടിക്കറ്റ് വില 500 രൂപയാണ്. ഏജന്റുമാർ ഒരു ടിക്കറ്റിന് സർക്കാരിന് നൽകേണ്ടത് 390 രൂപയും 28 ശതമാനം ജി.എസ്.ടി.യുമാണ്. ഇതുപ്രകാരം കണക്കാക്കിയാൽ ടിക്കറ്റ് വിൽപ്പനയിലൂടെ ഇതുവരെ മാത്രം സർക്കാരിന് 230.10 കോടി രൂപ വരുമാനമായി ലഭിച്ചുകഴിഞ്ഞു.
ആകെ സമ്മാനത്തുകയായി 125.54 കോടി രൂപയും ഏജൻസി കമ്മീഷൻ ഇനത്തിൽ 12.55 കോടി രൂപയുമാണ് സർക്കാർ നീക്കിവെക്കേണ്ടി വരുന്നത്. ഈ മാസം 26-നാണ് കാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുന്നത്. അവസാന ആഴ്ചകളിൽ വിൽപ്പന ഇനിയും കുതിച്ചുയരുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പും ഏജന്റുമാരും. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ലഭിച്ച മഴ വിൽപ്പനയെ നേരിയ തോതിൽ ബാധിച്ചിരുന്നെങ്കിലും വരുംദിവസങ്ങളിൽ കച്ചവടം പൊടിപൊടിക്കുമെന്നാണ് ഏജന്റുമാരുടെ വിലയിരുത്തൽ.
ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 20 പേർക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. ആകെ 5,34,670 സമ്മാനങ്ങളാണ് ഇത്തവണത്തെ തിരുവോണം ബമ്പറിലുള്ളത്. 2021-ൽ 300 രൂപ ടിക്കറ്റിന് 12 കോടി ഒന്നാം സമ്മാനം നൽകിയപ്പോൾ 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. തുടർന്ന് ഒന്നാം സമ്മാനത്തുക ഉയർത്തിയതോടെ വലിയ സ്വീകാര്യതയാണ് തിരുവോണം ബമ്പറിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും മുഴുവനായി വിറ്റഴിഞ്ഞിരുന്നു.








