തിരുവനന്തപുരം: മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പോപ്കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്കും കുടിവെള്ളത്തിനും അമിതവില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ചലച്ചിത്ര നിർമാതാവ് ജി. സുരേഷ് കുമാർ. മൾട്ടിപ്ലക്സുകളിൽ പരസ്യമായി നടക്കുന്നത് വലിയ കൊള്ളയാണെന്നും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചുള്ള ഈ ചൂഷണം തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സിനിമ കാണാൻ പോയപ്പോഴുണ്ടായ സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. 240 രൂപയുടെ സിനിമ ടിക്കറ്റെടുത്ത് അകത്തു കയറിയ തനിക്ക് ഒരു പോപ്കോണിന് 453 രൂപയും ഒരു കുപ്പി വെള്ളത്തിന് 90 രൂപയുമാണ് നൽകേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്കിനേക്കാൾ ഇരട്ടി തുക പലഹാരങ്ങൾക്ക് ഈടാക്കുമ്പോൾ ഒരു സാധാരണക്കാരൻ കുടുംബവുമൊത്ത് എങ്ങനെ സിനിമ കാണാൻ വരുമെന്ന് അദ്ദേഹം ചോദിച്ചു. ആളുകൾ തിയറ്ററുകളിലേക്ക് വരേണ്ടതില്ലെന്ന നിലപാടാണോ തിയറ്ററുടമകൾക്കുള്ളതെന്നും കുടിവെള്ളമെങ്കിലും സൗജന്യമായി നൽകേണ്ട ഉത്തരവാദിത്തം അവർക്കില്ലേയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൾട്ടിപ്ലക്സുകൾക്ക് അനുകൂലമായ സുപ്രീം കോടതി വിധി മുൻനിർത്തിയാണ് ഇത്തരം കൊള്ളകൾ നടക്കുന്നത്. സർക്കാരും ചലച്ചിത്ര സംഘടനകളും മുൻകൈയെടുത്ത് ഈ വിധി സുപ്രീം കോടതിയിൽ റിവ്യൂ ചെയ്യാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷണസാധനങ്ങൾക്ക് ഭീമമായ വില ഈടാക്കുന്നത് സാധാരണക്കാരെ തിയറ്ററുകളിൽ നിന്ന് അകറ്റുമെന്നും സിനിമാമേഖലയെ തകർക്കുന്ന ഇത്തരം നടപടികൾ ഇനി അനുവദിക്കാൻ കഴിയില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി.












