കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റവും അതിക്രമങ്ങളും ഇനി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ബസ് ജീവനക്കാരുടെ ക്രിമിനൽ പശ്ചാത്തലവും പെരുമാറ്റവും നിരീക്ഷിക്കാൻ ശക്തമായ പശ്ചാത്തല പരിശോധനയ്ക്ക് (Background Verification) പൊലീസ് തുടക്കമിടുകയാണ്. ജീവനക്കാരുടെ ഫോട്ടോകൾ ഉൾപ്പെടെ ശേഖരിച്ച് വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമായിരിക്കും അവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (PCC) തിരിച്ചറിയൽ കാർഡുകളും (ID Card) അനുവദിക്കുക. അടുത്ത 15 ദിവസത്തിനകം ഈ നടപടികൾ പൂർത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം.
ബസ് ഉടമകൾ നൽകുന്ന അപേക്ഷകൾ പരിശോധിച്ച് മാത്രമായിരിക്കും ഐഡി കാർഡുകൾ അനുവദിക്കുക. ഇതിനുപുറമെ, പാട്ടത്തിനെടുത്ത് (Lease) ഓടിക്കുന്ന ബസുകളിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് തിങ്കളാഴ്ച മുതൽ കൊച്ചി നഗരത്തിൽ പ്രത്യേക പരിശോധനയും ശക്തമാക്കും. പലപ്പോഴും പാട്ടത്തിനെടുക്കുന്ന ബസുകളിലെ ഉടമകൾക്കും ഡ്രൈവർ-കണ്ടക്ടർ ജീവനക്കാർക്കും പരസ്പരം വ്യക്തമായ അറിവില്ലാത്ത സാഹചര്യമുണ്ട്. അടുത്തിടെ അൻസാറുമായി ബന്ധപ്പെട്ടുണ്ടായ കേസിലും ബസ് ഉടമയ്ക്ക് ജീവനക്കാരനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കമ്മീഷണർ ചൂണ്ടിക്കാട്ടി.
ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. സർവീസ് ആരംഭിക്കുന്നതിന് മുൻപ് ബസ് ടെർമിനലുകളിൽ വെച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും (MVD) ജീവനക്കാരുമായി നേരിട്ട് സംസാരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. സമയക്രമം പാലിക്കാനെന്ന പേരിൽ മത്സരയോട്ടവും അപകടകരമായ ഡ്രൈവിംഗും (Rash Driving) ഒരുകാരണവശാലും അനുവദിക്കില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. പൊലീസുകാരുടെ പേരിൽ ബിനാമി ബസുകൾ ഓടുന്നുണ്ടെന്ന വിവരം ലഭിച്ചാൽ അവർക്കെതിരെയും, പാട്ട വ്യവസ്ഥ ലംഘിച്ച് നിയമവിരുദ്ധമായി ഓടുന്ന ബസുകൾക്കെതിരെയും കടുത്ത നടപടിയുണ്ടാകും. പൊലീസിന്റെ പുതിയ നിർദ്ദേശങ്ങൾക്ക് സ്വകാര്യ ബസ് ഉടമകളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












