പാകിസ്ഥാൻ ക്രിക്കറ്റ് ടീം വീണ്ടും വിവാദങ്ങളിൽ നിറയുന്നതിനിടയിൽ മുൻ പാക് ടെസ്റ്റ് കോച്ചും ഓസ്ട്രേലിയൻ മുൻ പേസറുമായ ജേസൺ ഗില്ലെസ്‍പിയുടെ വെളിപ്പെടുത്തൽ രാജ്യത്തിന് നാണക്കേടാകുന്നു. തനിക്കുള്ള ശമ്പള ഇനത്തിൽ ആയിരക്കണക്കിന് ഡോളർ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഇനിയും നൽകാനുണ്ടെന്നാണ് ദ ടെലിഗ്രാഫ് യുകെയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗില്ലെസ്പി തുറന്നടിച്ചിരിക്കുന്നത്.
പാകിസ്ഥാൻ ടീമുമായുള്ള തന്റെ മുൻകാല അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2024 ഏപ്രിലിൽ പാകിസ്ഥാൻ ടെസ്റ്റ് കോച്ചായി നിയമിതനായ ഗില്ലെസ്പി ആ വർഷം ഡിസംബറിലാണ് ആ സ്ഥാനം ഒഴിഞ്ഞത്. വൈറ്റ് ബോൾ പരിശീലകനായി ഗാരി കിർസ്റ്റണെ നിയമിച്ച അതേ വേളയിലായിരുന്നു ഗില്ലെസ്പിയുടെയും നിയമനം.
എന്നാൽ ആഖിബ് ജാവേദിന്റെ വരവോടെ കാര്യങ്ങൾ പൂർണ്ണമായും മാറിമറിഞ്ഞതായി ഗില്ലെസ്പി കുറ്റപ്പെടുത്തി. ആഖിബ് ജാവേദിന്റെ മനോഭാവത്തെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ആഖിബ് ചുമതലയേറ്റെടുത്തതോടെ പാകിസ്ഥാൻ ക്രിക്കറ്റുമായുള്ള തന്റെ ബന്ധം പൂർണ്ണമായി തകർന്നുവെന്ന് പറഞ്ഞു. താൻ ടെസ്റ്റ് ടീമിന്റെ കാര്യങ്ങൾ നോക്കാനും കളിക്കാരെയും സ്റ്റാഫുകളെയും നിയന്ത്രിക്കാനും സെലക്ഷനിൽ പങ്കാളിയാകാനുമാണ് എത്തിയതെങ്കിലും, ആഖിബ് ജാവേദ് വന്നതോടുകൂടി തനിക്ക് മറ്റ് കാര്യങ്ങളിലൊന്നും യാതൊരുവിധ അധികാരവുമില്ലാത്ത അവസ്ഥയായി മാറിയെന്ന് ഗില്ലെസ്പി കൂട്ടിച്ചേർത്തു












