ന്യൂഡൽഹി : പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ തലസ്ഥാന നഗരിയായ ന്യൂഡൽഹി സജ്ജമായി . സെപ്റ്റംബർ 11 മുതൽ 13 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളുടെ തലവന്മാരും അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുക്കുന്നതിനാൽ തലസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശ പ്രതിനിധികളുടെ സുരക്ഷിതമായ യാത്രയും താമസവും ഉറപ്പാക്കുന്നതിനായി നഗരത്തിൽ വൻ പോലീസ് സന്നാഹത്തെയും കേന്ദ്ര സായുധ സേനയെയും വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്ത്രപ്രധാന മേഖലകളിൽ ഡ്രോൺ നിരീക്ഷണവും അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധനയും കടുപ്പിച്ചിട്ടുണ്ട്.
ഉച്ചകോടിയുടെ ഭാഗമായി സെൻട്രൽ ഡൽഹി, സൗത്ത് ഡൽഹി മേഖലകളിലെ മുപ്പത്തഞ്ചിലധികം പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി ട്രാഫിക് പോലീസ് അറിയിച്ചു. വിവിഐപി വാഹനവ്യൂഹങ്ങളുടെ സുഗമമായ യാത്രയ്ക്കായി 22 പ്രധാന കേന്ദ്രങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടും. സെപ്റ്റംബർ 11-ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും യാത്ര ചെയ്യുന്നവർ മുൻകൂട്ടി സമഗ്രമായ യാത്രാ പദ്ധതികൾ തയ്യാറാക്കണമെന്നും പരമാവധി ഡൽഹി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
അടിയന്തര സേവനങ്ങൾക്കും ആംബുലൻസുകൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ പ്രത്യേക വഴികൾ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നിയന്ത്രിത റോഡുകളുടെ 200 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. നഗരവാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ സമയബന്ധിതമായി ട്രാഫിക് അപ്‌ഡേറ്റുകൾ നൽകുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു. ഉച്ചകോടി വിജയകരമായി പൂർത്തിയാക്കാൻ ജനങ്ങളുടെ പൂർണ്ണ സഹകരണവും ഡൽഹി പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.










