ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാലത്തുണ്ടായ നയതന്ത്രപരമായ അസ്വസ്ഥതകൾ പൂർണ്ണമായും മറികടന്ന് ഇന്ത്യയുമായി പുതിയ ഉഭയകക്ഷി ബന്ധത്തിന് തയ്യാറെടുത്ത് ബംഗ്ലാദേശ്. ഇരു രാജ്യങ്ങളുടെയും പരസ്പര താത്പര്യങ്ങൾ മുൻനിർത്തിയുള്ള പുതിയൊരു ബന്ധത്തിന് തുടക്കം കുറിക്കാനാണ് പുതിയ ഇടക്കാല സർക്കാർ ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി. ഇതിനായി അന്താരാഷ്ട്ര ബഹുമുഖ വേദികളെ ആശ്രയിക്കുന്നതിന് പകരം ഇന്ത്യയുമായി നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകാനാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം.
ഷെയ്ഖ് ഹസീനയുടെ അപ്രതീക്ഷിത പതനത്തിനും ഇന്ത്യ അവർക്ക് അഭയം നൽകിയതിനും പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ വീണിരുന്നു. എന്നാൽ ഈ കല്ലുകടികൾ മറന്ന് അയൽരാജ്യവുമായുള്ള നയതന്ത്രം ശക്തമാക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനം. അതേസമയം, ഇന്ത്യയുമായുള്ള ബന്ധത്തിൽ അമിതമായ ഉത്കണ്ഠയും ശ്രദ്ധയും നൽകുന്ന പഴയ രീതിയിൽ നിന്ന് ബംഗ്ലാദേശ് ഇനി പുറത്തുകടക്കണമെന്നും ഹുമയൂൺ കബീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയെ മാത്രം കേന്ദ്രീകരിച്ചുള്ള വിദേശകാര്യ നയത്തിന് പകരം കൂടുതൽ സന്തുലിതമായ സമീപനമാണ് രാജ്യം സ്വീകരിക്കേണ്ടത്. ഇന്ത്യയുമായുള്ള നയതന്ത്രത്തെ ലോകത്തെ മറ്റു രാജ്യങ്ങളുമായുള്ള ബംഗ്ലാദേശിന്റെ വിശാലമായ ഇടപെടലുകളുടെ ഭാഗമായി കണക്കാക്കിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുമ്പോൾ തന്നെ, വിദേശനയത്തിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സ്വതന്ത്രമായ നിലപാടിലേക്ക് ബംഗ്ലാദേശ് മാറുന്നുവെന്ന വ്യക്തമായ സന്ദേശമാണ് വിദേശകാര്യ മന്ത്രാലയം ഇതിലൂടെ നൽകുന്നത്.











