അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ മോശം ഫോം ആശങ്കയാകുന്നു. മത്സരത്തിൽ 8 പന്തിൽ 10 റൺസ് മാത്രം നേടി സഞ്ജു പുറത്തായത് സോഷ്യൽ മീഡിയയിലും കമന്റേറ്റർമാർക്കിടയിലും ചർച്ചയായിട്ടുണ്ട്. സഞ്ജുവിന്റെ സമീപകാലത്തെ അവസാന നാല് ടി20 ഇന്നിങ്സുകളിലെ പ്രകടനം 27, 1, 0, 5 എന്നിങ്ങനെയാണ്. യുവതാരം വൈഭവ് സൂര്യവംശി ടീമിൽ ഇടംപിടിക്കാനായി പുറത്തിരിക്കെ സഞ്ജുവിന്റെ ഈ അസ്ഥിരമായ പ്രകടനം അദ്ദേഹത്തിന് തിരിച്ചടിയായേക്കാമെന്നാണ് വിലയിരുത്തൽ. സഞ്ജു തനിക്ക് തന്നെ പണി കൊടുക്കുകയാണെന്നും താരം വളരെ അസ്ഥിരനാണെന്നും കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കർ മത്സരത്തിനിടെ അഭിപ്രായപ്പെടുകയുമുണ്ടായി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ജസ്പ്രീത് ബുംറ റഹ്മാനുള്ള ഗുർബാസിനെ പൂജ്യത്തിന് പുറത്താക്കിയപ്പോൾ, ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ റൺഔട്ടാവുകയും ചെയ്തു. അർഷ്ദീപ് സിങ് 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി അഫ്ഗാൻ നിരയെ തകർത്തു. തുടക്കത്തിൽ 43 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെട്ട് തകർന്ന അഫ്ഗാനിസ്ഥാനെ, പുറത്താകാതെ 64 റൺസ് നേടിയ അസ്മത്തുള്ള ഒമർസായിയും 33 റൺസ് എടുത്ത മുഹമ്മദ് നബിയും ചേർന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശർമ്മ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 32 പന്തിൽ 7 വീതം സിക്സും ഫോറും സഹിതം 82 റൺസ് വാരിക്കൂട്ടിയ അഭിഷേക്, ഇന്ത്യയുടെ വിജയത്തിന് വേഗത കൂട്ടി. ഇഷാൻ കിഷൻ 33 പന്തിൽ 42 റൺസ് നേടി മികച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 53 പന്തിൽ നിന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്. സഞ്ജു സാംസൺ (10) പെട്ടെന്ന് പുറത്തായെങ്കിലും, 13.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എടുത്ത ഇന്ത്യ 38 പന്തുകൾ ശേഷിക്കെ അനായാസ വിജയം പിടിച്ചെടുത്തു. രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബി മാത്രമാണ് അഫ്ഗാൻ നിരയിൽ അല്പമെങ്കിലും തിളങ്ങിയത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം ചൊവ്വാഴ്ച നടക്കും.












