ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണവും സൈനിക ബന്ധവും കൂടുതൽ ദൃഢമാക്കുന്നതിനായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരാജ് സേഥ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മോസ്കോയിലെത്തി. റഷ്യൻ കരസേനാ കമാൻഡർ-ഇൻ-ചീഫ് കേണൽ ജനറൽ ആന്ദ്രേ നിക്കോളാവിച്ച് മോർദ്വിചേവ് ഉൾപ്പെടെയുള്ള ഉന്നത സൈനിക മേധാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആറ് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ കരസേനാ മേധാവി റഷ്യ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
റഷ്യൻ സന്ദർശനത്തിനെത്തിയ ജനറൽ ധീരാജ് സേഥിന് മോസ്കോയിൽ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന് മോസ്കോയിലെ ‘ടോംബ് ഓഫ് ദ അൺനോൺ സോൾജ്യർ’ സ്മാരകത്തിലെത്തി അദ്ദേഹം വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. സന്ദർശനവേളയിൽ മോസ്കോയിലെ നാഷണൽ ഡിഫൻസ് കൺട്രോൾ സെന്റർ സന്ദർശിക്കുന്ന അദ്ദേഹം, പ്രതിരോധ വ്യവസായത്തിന്റെയും സംഭരണത്തിന്റെയും ചുമതലയുള്ള റഷ്യൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി വാസിലി സെർജിവിച്ച് ഓസ്മാകോവുമായി ആശയവിനിമയം നടത്തും. സെന്റ് പീറ്റേഴ്സ്ബർഗിലെ മിഖായ്ലോവ്സ്കയ മിലിട്ടറി ആർട്ടിലറി അക്കാദമിയും അദ്ദേഹം സന്ദർശിക്കും.
ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ ആയുധങ്ങളുടെയും പ്രതിരോധ സാമഗ്രികളുടെയും പ്രധാന വിതരണക്കാരാണ് റഷ്യ. കഴിഞ്ഞ 2021-25 കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ആയുധങ്ങളുടെ 40 ശതമാനവും റഷ്യയിൽ നിന്നായിരുന്നുവെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ആയുധ വിതരണം, പുതിയ സൈനിക സാങ്കേതികവിദ്യകൾ, സംയുക്ത പരിശീലനം എന്നിവ ചർച്ചകളിൽ പ്രധാന വിഷയമാകും.
അതേസമയം, ഉത്തരാഖണ്ഡിലെ ഓലിയിലും രാജസ്ഥാനിലെ ബിക്കാനീറിലുമുള്ള മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലും ഇന്ത്യ-അമേരിക്ക സംയുക്ത സൈനികാഭ്യാസമായ ‘യുദ്ധ് അഭ്യാസ’ നടന്നുവരുന്നതിനിടയിലാണ് ഇന്ത്യൻ കരസേനാ മേധാവിയുടെ സുപ്രധാനമായ റഷ്യൻ സന്ദർശനം. പർവത മേഖലകളിലും മറ്റ് ദുർഘടമായ ഭൂപ്രകൃതികളിലും സംയുക്ത സൈനികശേഷി വർദ്ധിപ്പിക്കുകയാണ് ഇന്ത്യ-യു.എസ് അഭ്യാസത്തിന്റെ ലക്ഷ്യം. ആഗോള രാഷ്ട്രീയത്തിൽ തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടാണ് ഇന്ത്യ നയതന്ത്ര-സൈനിക നീക്കങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.









