റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നതിന് തടയിടാൻ ഇന്ത്യക്കെതിരെ അധികമായി 100% വരെ നികുതി ചുമത്താനുള്ള അമേരിക്കൻ നീക്കത്തിന് ശക്തമായ മറുപടിയുമായി ഭാരതം. യുഎസ് ജനപ്രതിനിധി സഭ വിപുലമായ ഉപരോധ ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ, രാജ്യത്തിന്റെ വ്യാപാര സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും 140 കോടി വരുന്ന ഭാരതീയരുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഏറ്റവും വലിയ മുൻഗണനയെന്നും വിദേശകാര്യ വക്താവ് കൃത്യമായ ഭാഷയിൽ വ്യക്തമാക്കി.
റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന അഞ്ച് രാജ്യങ്ങൾക്ക് മേൽ പ്രതികാര നടപടിയായി 100 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപ് ഭരണകൂടത്തിന് അധികാരം നൽകുന്ന ‘ലിൻഡ്സെ എൽ. ഗ്രഹാം ഉപരോധ ബിൽ 2026’ ആണ് യുഎസ് ജനപ്രതിനിധി സഭയിൽ 262-159 വോട്ടുകൾക്ക് പാസായത്. എന്നാൽ വിദേശ ശക്തികളുടെ ഭീഷണികൾക്ക് വഴങ്ങി തങ്ങളുടെ പരമാധികാര തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഇന്ത്യ ആവർത്തിച്ചു. മാറിയ ആഗോള വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഏത് സ്രോതസ്സിൽ നിന്നും ഇന്ധനം കണ്ടെത്താൻ ഭാരതത്തിന് പൂർണ്ണ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ഊർജ്ജ വിപണിയിലെ ഭാരതത്തിന്റെ നിർണ്ണായക പങ്കിനെയും യുഎസ് ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളിൽ ഡൽഹി വ്യക്തമാക്കിയിട്ടുണ്ട്. ആഗോള ഇന്ധന വിപണിയിൽ സ്ഥിരത നിലനിർത്താൻ ഇന്ത്യയുടെ എണ്ണ ഇറക്കുമതി അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സർക്കാർ, അമേരിക്ക ഏകപക്ഷീയമായി ചുമത്തുന്ന ഉപരോധങ്ങൾ അന്താരാഷ്ട്ര വിപണിയെയും ഉഭയകക്ഷി ബന്ധത്തെയും പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും നൽകി. അമേരിക്കൻ നീക്കങ്ങൾ സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികളെ തടയാൻ ഭാരതീയ വ്യാപാര, വ്യവസായ സംഘടനകളുമായി കൈകോർത്ത് പ്രതിരോധ തന്ത്രങ്ങൾ രൂപീകരിക്കുമെന്നും നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചു.









