യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനിടെ പുതിയ വിവരങ്ങൾ പുറത്ത്. ധനകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഓഗസ്റ്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ യുപിഐ സർചാർജ് ഏർപ്പെടുത്തുന്നതിനെ സമിതിയിലുണ്ടായിരുന്ന കോൺഗ്രസ് അംഗങ്ങൾ എതിർത്തിരുന്നില്ല എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻ ധനമന്ത്രി പി. ചിദംബരം, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ് എന്നിവരുൾപ്പെടെ അഞ്ച് കോൺഗ്രസ് എംപിമാർ പങ്കെടുത്ത യോഗത്തിലാണ് യുപിഐ സംവിധാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി തട്ടുകളായുള്ള ഫീസ് ഘടന (MDR) നടപ്പാക്കണമെന്ന് നിർദ്ദേശിച്ചത്.
ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ സർക്കാർ നൽകുന്ന വാർഷിക ധനസഹായം താൽക്കാലിക ആശ്വാസം മാത്രമാണെന്നും ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും സാങ്കേതിക വികസനം മുന്നോട്ട് കൊണ്ടുപോകാൻ സ്വന്തമായൊരു വരുമാന മാതൃക ആവശ്യമാണെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് അംഗീകരിച്ച യോഗത്തിന്റെ മിനിറ്റ്സിൽ കോൺഗ്രസ് എംപിമാർ ആരും തന്നെ എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ്സ് ഇടപാടുകൾക്ക് 0.4 ശതമാനം വരെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഈടാക്കാൻ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.
അതേസമയം, യുപിഐ ഇടപാടുകൾക്ക് സർചാർജ് ഏർപ്പെടുത്തുന്നത് സാധാരണക്കാരുടെ കീശ ചോർത്തുമെന്നും ഇത് ‘മോദി ടാക്സ്’ ആണെന്നും ആരോപിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. യുഎസ് കാർഡ് കമ്പനികളെ സഹായിക്കാനും അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയുമാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഇത് ബാധകമല്ലെന്നും 2000 രൂപ വരെയുള്ള ഇടപാടുകൾ സൗജന്യമായി തുടരുമെന്നും വൻകിട വാണിജ്യ ഇടപാടുകളിൽ നിന്ന് ലഭിക്കുന്ന തുക സുരക്ഷാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നുമാണ് സർക്കാരിന്റെയും എൻപിസിഐയുടെയും വിശദീകരണം.








