പരമ്പരാഗത രീതികളിൽനിന്ന് മാറി സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ കേരളം ഒരുങ്ങുന്നതായി റിപ്പോർട്ട്. 1991-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് നടപ്പിലാക്കിയ ചരിത്രപരമായ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് സമാനമായ നയപരമായ മാറ്റങ്ങളാണ് നിലവിൽ സംസ്ഥാനത്തിനും ആവശ്യമായിട്ടുള്ളതെന്ന് ‘ഇന്ത്യാ ടുഡേ റൗണ്ട് ടേബിൾ കേരളം’ പരിപാടിയിൽ സംസാരിക്കവെ നേതാക്കൾ വ്യക്തമാക്കി.
കാലത്തിനനുസരിച്ച് പുതിയ മാറ്റങ്ങൾ കൊണ്ടുവരണമെന്ന നിർദേശത്തോട് പൂർണ്ണമായും യോജിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. വികസന നയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സംസ്ഥാനം നേരത്തെ തന്നെ വൈകിയെങ്കിലും ഇനിയും സമയമുണ്ടെന്നും പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയൊരു മാറ്റത്തിന് തയ്യാറായില്ലെങ്കിൽ ഭാവിയിൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വികസ പദ്ധതികളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ അനുകൂല അന്തരീക്ഷം ഒരുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.












