തിരുവനന്തപുരം: ലഹരിസംഘങ്ങൾക്കെതിരെ കേരള പൊലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് വൻ നേട്ടം. മലപ്പുറത്ത് അന്താരാഷ്ട്ര വിപണിയിൽ 10 കോടിയോളം രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രധാന സൂത്രധാരൻ ഉൾപ്പെടെയുള്ള രാജ്യാന്തര മയക്കുമരുന്ന് മാഫിയ സംഘം പിടിയിലായി. ഉത്തരേന്ത്യയിൽ വച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ (എസ്.പി) നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാലംഗ സംഘത്തെ അതിസാഹസികമായി വലയിലാക്കിയത്.
കേസിലെ പ്രധാന സൂത്രധാരനും രാജ്യാന്തര ലഹരിക്കടത്ത് ശൃംഖലയിലെ പ്രമുഖനുമായ ഹാരിസ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കേരളത്തിലേക്ക് വ്യാപിപ്പിച്ചിരുന്ന വൻ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ പ്രധാന ഉറവിടവും (Source) കേന്ദ്രവുമാണ് ഈ അറസ്റ്റോടെ തകർന്നത്. മാസങ്ങളായി വിദേശത്തുനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഈ സംഘമായിരുന്നു.
മലപ്പുറത്ത് നിന്ന് കോടികൾ വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയതിന് പിന്നാലെ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പൊലീസിനെ ഉത്തരേന്ത്യയിലെ രഹസ്യ കേന്ദ്രത്തിലേക്ക് എത്തിച്ചത്. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ലഹരി വിരുദ്ധ റെയ്ഡുകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു. പിടിയിലായ പ്രതികളെ കേരളത്തിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാനത്തെ കൂടുതൽ ലഹരി വിതരണക്കാരെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.












