മനു എറണാകുളം
അവന് പല രൂപത്തിലും വരും…ഒളിച്ചിരുന്നു ചാടി വീണ് ആളെകൊല്ലും സദാചാര പോലിസായി..പ്രതിരോധ മരുന്നുകള്‍ കുത്തിവെക്കുന്നതിനെതിരയുള്ള വാറോലയുമായി…പര്‍ദയിടാത്ത ഭാര്യയുടെ മുഖമുള്ള കുടുംബചിത്രം ഫേസ്ബുക്കിലിട്ട സിനിമ നടന് നേരെയുള്ള അസഭ്യവര്‍ഷമായി…അങ്ങനെ പലരൂപത്തില്‍, പല വേഷത്തില്‍ എന്നാല്‍ ഒരേ ഭാവത്തില്‍, ഒരെ വികാരത്തില്‍…താലിബാനികള്‍ മലയാള ഭാഷ സംസാരിച്ച് തുടങ്ങിയിരിക്കുന്നു.
മങ്കടയിലെ സദാചാര പോലിസിംഗിലെ രാഷ്ട്രീയമാണോ മതമാണോ ചര്‍ച്ച ചെയ്യേണ്ടത് എന്ന് കേരളം ഇനിയും തീരുമാനിച്ചിട്ടില്ലാത്തതിനാലും…താലിബാനിസം എന്നൊക്കെ പറഞ്ഞാല്‍ ചിലരെല്ലാം കൂട്ടത്തോടെ ആക്രമിക്കുമോ എന്ന് ഭയമുള്ളതിനാലും വിഷയം കാര്യമായ ചര്‍ച്ചയായിട്ടില്ല ഇനിയും. മങ്കടയില്‍ ഒരു സ്ത്രിയെ അര്‍ദ്ധരാത്രിയില്‍ കാണാനെത്തിയ യുവാവിനെ ചിലര്‍ മരിക്കും വരെ തല്ലിയ സംഭവം ആദ്യ സൂചനയൊന്നുമല്ല. അത് ഒരു തുടര്‍ച്ചയാണ്. ഇതുവരെ പഠന ക്ലാസുകളില്‍ ഒതുക്കപ്പെട്ടിരുന്ന ചിലത് തുടല് പൊട്ടിച്ച് പുറത്ത് വരുന്നു എന്ന് മാത്രം.
തല്ലികൊല്ലുമ്പോള്‍ ഒരു തുള്ളി വെള്ളം കൊടുക്കാനുള്ള കാരുണ്യം പോലും വറ്റിയ താലിബാന് അല്ലെങ്കില്‍ ഐഎസ് മനസ്സായിരുന്നു ആള്‍ക്കൂട്ടത്തിന്. തല്ലികൊല്ലരുതെന്ന് വിലക്കാതെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആള്‍ക്കൂട്ടം ഭീകരരെ പിന്തുണക്കുന്ന സിറിയയെയോ, അഫ്ഗാനിസ്ഥാനയൊ ഓര്‍മ്മിപ്പിച്ചു. കൊലപാതകം വാര്‍ത്തയായപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ അതിനെ ന്യായീകരിച്ച് ചില താലിബാനികള്‍ രംഗത്തെത്തി. പച്ച മലയാളത്തില്‍ രാത്രിയില്‍ ചെറ്റ പൊന്തിച്ചാല്‍ ഇതൊക്കെ സംഭവിക്കും എന്ന് മുന്നറിയിപ്പ് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു അവര്‍. അവിഹിതബന്ധത്തിന് മരണമാണ് ശിക്ഷ വിധി എന്ന ഉദ്ധരണികളും പ്രചരിക്കപ്പെട്ടു. തോക്കും പിടിച്ചുള്ള ഐഎസ് ഭീകരത പടിവാതിലില്‍ നില്ക്കുമ്പോള് അവര്‍ക്ക് സ്വാഗതഗാനം ഓതുകയായിരുന്നു ചിലര്‍. കഴുത്തറുത്ത് കൊലവിളി നടത്തുന്ന താലിബാനിസമല്ല ഇല്ലാത്ത ഫാസിസമാണ് ഇവിടെ എതിര്ക്കപ്പടുന്നതെന്ന ചില സംഘി പോസ്റ്റുകളിലെ യാഥാര്‍ത്ഥ്യം ആരും കണ്ടുമില്ല ഏറ്റുപിടിച്ചുമില്ല.
മലപ്പുറത്ത് ചില സംഘടനകള്‍ ഡിഫ്ത്തിരീയ പ്രതിരോധ കുത്തിവെപ്പിനെതിരെ രംഗത്തെത്തിയത് യാദൃച്ഛീകതയല്ല. തങ്ങളുടെ വിശ്വാസത്തിനു അപ്പുറത്ത് മറ്റൊന്നുമില്ല എന്ന തത്വം ജനാധിപത്യസമൂഹത്തില്‍ കുത്തിവെക്കുകയായിരുന്നു അവര്‍. ഇത്തരം സംഘടനകള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ വല്ലാത്ത അപകടത്തിലേക്കാണ് നാട് പോവുക എന്ന് മനുഷ്യാവകാശ കമ്മീഷന് ജെബി കോശിയെ പോലുള്ളവര്‍ പ്രതികരിച്ചിരുന്നു. എന്നിട്ടും കേരള സമൂഹം ഇതൊന്നും അറിഞ്ഞ മട്ടില്ല. എതെങ്കിലും പറഞ്ഞാല്‍ മതേതര വിരുദ്ധമാകുമോ എന്ന പേടിയാണോ ചിലര്‍ക്ക്. ഇത്തരം അപകടങ്ങളെ മുളയിലെ നുള്ളിയില്ലെങ്കില്‍ വലിയ അപകടമാണെന്ന് അറിഞ്ഞിട്ടും ആരും എന്താണ് ഒന്നും മിണ്ടാത്തത്. സന്യാസിമാരുടെ വസ്ത്രധാരണം വരെ വിമര്‍ശിക്കുന്ന മന്ത്രിമാരുള്ള നാട്ടില്‍ അവരുടെ മൂക്കിന് മുന്നില്‍ നടക്കുന്ന സാമൂഹ്യവിപത്തുകള്‍ ചര്‍ച്ച പോലും ആകാത്തത് എന്ത് കൊണ്ടാണ്. ?
വിശ്വാസത്തില്‍ വിശ്വാസമുള്ള നടന് ആസിഫലിക്ക് ഒരു കുടുംബ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ചില നോമ്പുകാരുടെ പക്കല്‍ നിന്ന് കിട്ടിയ ഭീഷണിയും അസഭ്യവര്‍ഷവും താലിബാന്റെ കടന്ന് വരവിന്റെ വഴിയൊരുക്കലായി തന്നെ കാണണം. തട്ടത്തിന് പകരം ഭാര്യയെ കൊണ്ട് പര്ദ്ദയിടിക്കാനാണ് മതയഥാസ്ഥിതികന്മാരായ ചില വിദ്വാന്മാരുടെ താക്കിത്. അന്യന്റെ ഭാര്യയുടെ മുഖം കണ്ടാല്‍ അത് അശ്ലീലമായി തോന്നുന്ന ഞരമ്പ് രോഗികളായോ ഈ സമൂഹം എന്ന മറുചോദ്യമല്ല, മരണശേഷം ഇതിന് കണക്ക് പറയേണ്ടി വരും എന്ന ഭീഷണിയാണ് ചിലര്‍ നടത്തിയത്. എന്തിന് സിനിമകളില്‍ ആസിഫലി അഭിനയിച്ച ചില വേഷങ്ങള്‍ ഔറത്ത് മുഴുവന്‍ മറക്കാത്ത വസ്ത്രങ്ങളാണ് എന്നാണ് ആക്ഷേപം,
”അനിസ്ലാമികമായ ചിത്രങ്ങളുള്ള ‘ബോക്സര്‍’ അണിഞ്ഞ് പല സിനിമകളിലും ആസിഫ് അഭിനയിച്ചത് കണ്ട് പലപ്പൊഴും തീയേറ്ററുകളില്‍ അന്തം വിട്ടിരുന്നിട്ടുണ്ട്. അതുപൊലെ പല സിനിമകളിലും ആസിഫിന്റെ നോട്ടം അന്യസ്ത്രീകലുടെ മുന്‍ കൈയും മുഖവും വിട്ടു നീളുന്നതും കാണാം. സിനിമക്കു വേണ്ടിയാണിതൊക്കെ എന്നു പറയുകയാണെങ്കില്‍ അങ്ങനുള്ള സിനിമ വേണ്ടെന്ന് വെക്കണം” എന്നിങ്ങനെയാണ് ചിലരുടെ നിര്‍ദ്ദേശങ്ങള്‍.
തന്റെ ഫേസ്ബുക്കില്‍ ഇത്രയും ചര്‍ച്ച നടന്നിട്ടും ഒരു പ്രതികരണം നടത്താന്‍ ആസിഫ് അലി ഇതുവരെയും തയ്യാറായിട്ടില്ല. ഏത് വസ്ത്രം ധരിക്കണം എന്ന് മറ്റൊരാളോട് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള കടന്ന് വരവിനെ ഒരു കലാകാരന് എന്ന നിലയില്‍ ആസിഫ് അലി എങ്ങനെ സ്വീകരിക്കുന്നു എന്നറിയാനുള്ള താല്പര്യം കൊണ്ടാണ്. ഒപ്പം ഇത്തരം വിഷയങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യപ്പേടേണ്ടത് അനിവാര്യതയാണെന്ന് ഓര്‍മ്മപ്പെടുത്താനും. അതല്ല ഇതൊക്കെ വെറും തമാശ എന്ന രീതിയിലാണ് ആസിഫ് അലിയുടെ വിലയിരുത്തലെങ്കില്‍ അതും ചര്‍ച്ചയാകേണ്ടതുണ്ട്.
നിങ്ങളിന്ന ഭക്ഷണം കഴിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നത് പോലെ ഇന്ന വസ്ത്രം ധരിക്കരുത് എന്ന് പറയുന്നതും എതിര്ക്കപ്പേടേണ്ടതാണ്. അല്ലാതെ ഇതെല്ലാം വെറും തമാശ എന്ന രീതിയില്‍
തള്ളികളയുന്നത് അബദ്ധമാകും. ധാക്കയില്‍ ഖുറാന് വചനം ചൊല്ലാത്തവരെയും ഹിജാബ് ധരിക്കാത്തവരെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴുത്തറുത്ത് കൊന്നത് ഇന്നലെയാണ്. നിങ്ങള്‍ ഇങ്ങനെ ജീവിക്കണം എന്ന് നിര്‍ദ്ദേശിക്കുകയല്ല, അത് അനുസരിക്കാത്തവരെ കൊന്നൊടുക്കയും, ഭയപ്പെടുത്തി അനുസരിപ്പിക്കുകയുമാണ് ജിഹാദി ഭീകരര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. അവര്‍ നമുക്ക് മുന്നില്‍ എല്ലാ ലക്ഷണങ്ങളോടെയും എത്തിയിരിക്കുന്നു എന്ന് വ്യക്തം.
ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിനെ കൊല്ലണം എന്നാഹ്വാനം ചെയ്ത പോസ്റ്റ്പ്രത്യക്ഷപ്പെട്ടത് മലയാളത്തിലുള്ള ഒരു ഫേസ്ബുക്ക് പേജിലാണ്. ഐഎസിനെ പിന്തുണക്കുന്ന ഈ പേജില്‍ ഇസ്ലാമിക രാജ്യം വരണമെന്ന് ആഹ്വാനം ചെയ്യപ്പെടുന്നു. എന്നിട്ടും ദാദ്രിയില്‍ ആള്‍ക്കുട്ടം മുസ്ലിം കുടുംബസ്ഥനെ തല്ലിക്കൊന്ന കഥപറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുകയാണ് ചിലര്‍. സംഘപരിവാറിന്റെ മുളവടി ഫാസിസത്തെയാണ് പേടിക്കേണ്ടത് തലവെട്ടും താലിബാനിസത്തെയല്ല എന്നാണോ മനസിലിരുപ്പ്. ഫേസ്ബുക്കും, സദാചാര യൂണിഫോമും വിട്ട് താലിബാനികള്‍ ഇറങ്ങി കഴിഞ്ഞു നമ്മുടെ നാട്ടിലും..അത് നമ്മുടെ വീടിനകത്ത് എത്തും മുമ്പ് മാനവസംഗമങ്ങള്‍ നടത്തേണ്ടേ നമുക്ക്…പേരിനെങ്കിലും താലിബാന് വിരുദ്ധകാമ്പയിനെങ്കിലും നടത്തേണ്ടേ….?
Discussion about this post