തിരുവനന്തപുരം: ഹോര്‍ട്ടി കോര്‍പ്പിലെ അന്യ സംസ്ഥാന പച്ചക്കറി വിവാദത്തില്‍ വിശദീകരണവുമായി പിരിച്ചുവിടപ്പെട്ട എംഡി സുരേഷ് കുമാര്‍. പ്രത്യേക സാഹചര്യത്തിലാണു ഹോര്‍ട്ടി കോര്‍പ്പ് വഴി തമിഴ്‌നാട്ടിലെ പച്ചക്കറി നല്‍കിയതെന്നും റംസാന്‍ അവധിയായതിനാല്‍ തദ്ദേശ മാര്‍ക്കറ്റില്‍നിന്നു പച്ചക്കറി ലഭിച്ചില്ലെന്നും അദ്ദേഹം പത്ര പരസ്യത്തിലൂടെ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
റംസാന്‍ അവധിയായതിനാല്‍ തിരുവനന്തപുരത്തെയും നെടുമങ്ങാട്ടെയും വേള്‍ഡ് മാര്‍ക്കറ്റുകള്‍ അവധിയായിരുന്നു. ഹോര്‍ട്ടി കോര്‍പിനു പച്ചക്കറി നല്‍കുന്ന കര്‍ഷക കൂട്ടായ്മകളില്‍നിന്നുള്ള പച്ചക്കറികളും എത്തിയിരുന്നില്ല. ഈ സാഹചര്യം പരിഗണിച്ചാണ് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നതെന്നും സുരേഷ് കുമാര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു.
ഹോര്‍ട്ടികോര്‍പ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നു മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം എംഡിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏഴിനു നടത്തിയ പരിശോധനയിലാണ് ഹോര്‍ട്ടികോര്‍പ് വഴി തമിഴ്‌നാട്ടിലെ പച്ചക്കറി വിതരണം ചെയ്തതായി കണ്ടെത്തിയത്.
അതേസമയം, സുരേഷ്‌കുമാര്‍ വിശദീകരണം നല്‍കേണ്ടത് വിജിലന്‍സിന്റെയും പോലീസിന്റെയും മുന്നിലാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മറുപടി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. താന്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ ഹോര്‍ട്ടിക്കോര്‍പ്പിന്റെ മറവില്‍ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടു. കര്‍ഷകര്‍ എന്ന പേരില്‍ അവിടെ രേഖപ്പെടുത്തിയിരുന്ന പട്ടികയില്‍ ഉള്ളവരെ വിളിച്ചപ്പോള്‍ എല്ലാവരും മാര്‍ക്കറ്റുകളിലെ പച്ചക്കറി വ്യാപാരികളായിരുന്നു. ഒരാള്‍ മാത്രമായിരുന്നു കര്‍ഷകന്‍. പച്ചക്കറി വിറ്റതിന്റെ പണം ലഭിച്ചില്ലെന്ന് കാണിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ തന്റെ പക്കല്‍ പരാതിയുമായി എത്തിയപ്പോഴാണ് പരിശോധനയ്ക്ക് എത്തിയതെന്നും മന്ത്രി വിശദീകരിച്ചു. ഏഴാം തീയതിയാണ് മന്ത്രിയുടെയും കൃഷി സെക്രട്ടറി രാജു നാരായണ സ്വാമിയുടെയും നേതൃത്വത്തില്‍ ആനയറ മാര്‍ക്കറ്റില്‍ പരിശോധന നടന്നത്.
അതിനിടെ, സെക്രട്ടേറിയറ്റിലെ കൃഷിവകുപ്പ് ഓഫീസില്‍ നിന്ന് ഫയലുകള്‍ മോഷണം പോയതായും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് അധികൃതര്‍ കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കി. മെയ് 24ന് രാത്രിയിലോ 25നോ ആയിരിക്കാം മോഷണം നടന്നതെന്ന് കരുതുന്നു. നാല് കെട്ട് ഫയലുകളാണ് മോഷണം പോയത്.
Discussion about this post