ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ യുവതിയും മകളും കൂട്ടബലാല്‍സംഗംത്തിനിരയായ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള 17 ആദിവാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഞായറാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ക്രിമിനലുകളായ 200 പേരുടെ ഫോട്ടോകളില്‍ നിന്ന് യുവതിയും മകളും ചൂണ്ടിക്കാട്ടിയ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടേയും മകളുടേയും മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് ബലാല്‍സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മീററ്റ് ഡി.ഐ.ജി അറിയിച്ചു.
ഗാസിയാബാദ്, നോയിഡ, ഹാപൂര്‍, മീററ്റ് എന്നിവിടങ്ങളില്‍ നിന്നായി ആദിവാസി കുറ്റവാളികളെ കൈകാര്യം ചെയ്ത് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 300 പേരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.
പണവും ആഭരണങ്ങളും കൈക്കലാക്കിയ അക്രമികള്‍ കാല്‍നടയായാണ് ബജ്റ ചെടികള്‍ക്കിടയിലൂടെ രക്ഷപ്പെട്ടതെന്ന് മൊഴിയിലുണ്ട്. ഏകദേശം മൂന്ന് മണിക്കൂറോളം ഇവര്‍ സ്ത്രീകളെ പീഡിപ്പിച്ചിരുന്നു. ബലാല്‍സംഗ ശ്രമത്തെ ചെറുക്കാന്‍ ശ്രമിച്ച കുടുംബാംഗങ്ങളെ ചുറ്റിക കൊണ്ടായിരുന്നു അക്രമികള്‍ നേരിട്ടത്.സംഭവസ്ഥലത്ത് നിന്ന് രണ്ട് ഇരുമ്പ് മഴു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വലിച്ചെറിഞ്ഞാണ് അക്രമികള്‍ കാറിന് മാര്‍ഗ തടസമുണ്ടാക്കിയതെന്ന് കരുതുന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ച കൊള്ളക്കാര്‍ 20നും 30നും ഇടക്ക് പ്രായമുള്ളവരാണ്. ഒരാള്‍ 40കാരനാണെന്നും മൊഴിയിലുണ്ട്.
തങ്ങളെ കെട്ടിയിട്ട കയര്‍ കടിച്ചുപൊട്ടിച്ചതിന് ശേഷം കുടുംബാംഗങ്ങള്‍ പൊലീസിനെ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഏകദേശം പുലര്‍ച്ചെ നാലേകാലോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്.
അതേസമയം, അന്വേഷണ വീഴ്ചയുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡല്ഹികാണ്പൂര് ദേശീയ പാതയില്‍ ശനിയാഴ്ച രാത്രിയാണ് അഞ്ച് പേരടങ്ങുന്ന സംഘം കാര്‍ യാത്രക്കാരെ തടഞ്ഞ് പണവും സ്വര്‍ണവും കവര്‍ന്നത്. കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷം 35കാരിയായ അമ്മയേും മകളേയും വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മൃഗീയമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
Discussion about this post