ശ്രീനഗര്‍: ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം തുടരുന്ന കശ്മീരില്‍ നടന്ന ബന്ദില്‍ മൂന്നു പേര് വെടിയേറ്റ് മരിച്ചു.
ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. നേരത്തെ സുരക്ഷാസൈന്യവുമായിയുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചിനാബ് താഴ്വരയിലെ കിശത്വാര്, ദോഡ, ബദര്‍വാഹ്, ബനിഹാല്‍, താത്റി എന്നിവിടങ്ങളിലാണ് ബന്ദ് പ്രഖാപിച്ചത്. ചിലയിടങ്ങളില്‍ ബന്ദ് ഭാഗികമായിരുന്നെങ്കില് മറ്റിടങ്ങളില്‍ പൂര്‍ണമായി. ദോഡയിലും താത്രിയിലും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചു.
ദോഡയിലും കിശത്വാറിലും പ്രതിഷേധക്കാര്‍ റാലികള്‍ നടത്തി. കശ്മീര്‍ ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള ഉഭയകക്ഷി പ്രശ്നം മാത്രമല്ളെന്നും കശ്മീര്‍ ജനതയെ കൂടി ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളാണ് വേണ്ടതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
അതിനിടെ ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഇസ് ഉമര്‍ ഫാറൂഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീലാനിയെ ഹൈദര്‍പുരയിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം ഹുംഹമ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കശ്മീരിലെ ക്രമസമാധാനനില മെച്ചപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ടെങ്കിലും പൊലീസിന്റെയും സുരക്ഷാസൈന്യത്തിന്റെയും ജാഗ്രതയുടെ ഫലമായി സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
Discussion about this post