ന്യൂഡൽഹി : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . റൈസിയുടെ ദാരുണമായ വിയോഗത്തിൽ താൻ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഇറാനുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിൽ ഇബ്രാഹിം റെയ്സിയുടെ സംഭാവന എപ്പോഴും ഓർമ്മിക്കപ്പെടും എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ഈ ദുഃഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു. വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയനും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടെന്ന റിപ്പോർട്ട് അറിഞ്ഞപ്പോൾ തന്നെ താൻ ആശങ്കയിലായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു വെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
റെയ്സിയുടെ അപ്രതീക്ഷ വിയോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അനുശോചനം രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി എച്ച്. അമീർ-അബ്ദുള്ളാഹിയന്റെയും വിയോഗം കേട്ടപ്പോൾ അഗാധമായ ഞെട്ടലുണ്ടായി. 2024 ജനുവരിയിൽ അവരുമായുള്ള എന്റെ നിരവധി കൂടിക്കാഴ്ചകൾ താൻ ഈ നിമിഷം ഓർക്കുന്നു. അവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുരന്ത സമയത്ത് ഞങ്ങൾ ഇറാനൊപ്പം നിൽക്കുന്നു – ജയശങ്കർ എക്‌സിൽ കുറിച്ചു.










