റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ കരോളിന മരീനോട് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു പൊരുതിത്തോറ്റു. ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും ഗെയിമുകള്‍ തിരിച്ചുപിടിച്ചാണ് മരീന്‍ സ്വര്‍ണം നേടിയത്. തോല്‍വിയോടെ സിന്ധുവിന് വെള്ളി മെഡല്കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. സ്കോര്‍: 19-21, 21-12, 21-15. പരാജയം വേദനയെങ്കിലും സിന്ധു കഴുത്തിലണിഞ്ഞ വെള്ളിക്കു പൊന്നിന്റെ തിളക്കുമുണ്ട്, ഒരു രാജ്യത്തിന്റെ അഭിമാനമെഡല്.
തോല്‍വിയിലും ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ക്കുന്ന ഒരുപിടി റിക്കാര്‍ഡുകള്‍ സിന്ധു സ്വന്തം പേരില്‍ കുറിച്ചു. ഒളിമ്പിക്സില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ വനിത, ബാഡ്മിന്റണില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ താരം, രാജ്യത്തിനു വേണ്ടി മെഡല്‍ നേടുന്ന അഞ്ചാം വനിതാ താരം തുടങ്ങിയ നേട്ടങ്ങളാണ് സിന്ധു സ്വന്തം പേരിലാക്കിയത്. സൈന നെഹ്വാളിന് 2012 ലണ്ടന്‍ ഒളിമ്പിക്സ് ബാഡ്മിന്റണില്‍ വെങ്കലം ലഭിച്ചിരുന്നു.
നേരത്തേ സാക്ഷി മാലിക് ഗുസ്തിയില്‍ ഇന്ത്യക്കായി വെങ്കലമെഡല്‍ നേടിയിരുന്നു. ഇതോടെ, റിയോയില്‍ ഇന്ത്യക്ക് രണ്ടു മെഡലായി.
സിന്ധുവിനോടു സെമിയില്‍ തോറ്റജപ്പാന്റെ നൊസോമി ഒകുഹാര വെങ്കലം നേടി. ചൈനയുടെ ലി സുറെയ്ക്കു പരിക്കേറ്റു പിന്മാറിയതിനാല് ലൂസേഴ്സ് ഫൈനല്‍ കളിക്കാതെയാണ് നൊസോമി വെങ്കലം സ്വന്തമാക്കിയത്.
ഒളിമ്പിക് ഗോള്‍ഫില്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യയുടെ 18കാരി അദിതി അശോക് മൂന്നാം റൗണ്ട് കടന്നു. പത്താം സ്ഥാനത്താണ് അദിതി ഇപ്പോള്‍. അതേസമയം, പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സന്ദീപ് തോമാര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്ത്. യോഗ്യതാ റൗണ്ടില്‍ റഷ്യയുടെ വിക്ടര്‍ ലെബെദേവിനോട് 7-3നായിരുന്ന ഇന്ത്യന്‍ ഗുസ്തിതാരത്തിന്റെ തോല്‍വി. പുരുഷന്മാരുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ സന്ദീപ് കുമാറിനു 35-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സ്ലൊവാക്യയുടെ മാതേജ് തോത്തിനാണ് സ്വര്‍ണം.
Discussion about this post