ഡല്‍ഹി: മ്യാന്മര് അതിര്‍ത്തിയില്‍ കടന്ന് ഭീകരരെ നേരിട്ട് വീണ്ടും ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നേറ്റം. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ഭീകര വിരുദ്ധ ഓപ്പറേഷന് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ( ഖാപ് ലാങ്) ഭീകരരുടെ മ്യാന്മറിലുള്ള ക്യാമ്പുകള്‍ ഇന്ത്യന്‍ കമാന്‍ഡോ സംഘം തകര്‍ത്തു. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ചുല ഭീകരരരെ പിടികൂടിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ അതിര്‍ത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അടുത്തുള്ള തോര്ലോയ് ഗ്രാമത്തിലായിരുന്നു സൈനിക ദൗത്യം നടന്നത്. കരസേനയുടെ 30 അംഗ 12-ാം പാരാറെജിമെന്റാണ് ദൗത്യം നിര്‍വഹിച്ചത്. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരര്‍ വെടിയുതിര്‍ത്തു. ഇരുവശത്തുനിന്നുമുള്ള ഏറ്റുമുട്ടല്‍ ആറുമണിവരെ നീണ്ടു നിന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ല. ഗ്രാമവാസികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
അതേസമയം തങ്ങള്‍ ആറ് ഇന്ത്യന്‍ കമാന്‍ഡോകളെ വധിച്ചതായി ഭീകരര്‍ അവകാശപ്പെട്ടു. എന്നാല്‍ തങ്ങള്‍ അതിര്‍ത്തി കടന്നു എന്ന റിപ്പോര്‍ട്ടുകളും കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു എന്നുമുള്ള റിപ്പോര്‍ട്ടുകളും സൈന്യം തള്ളിക്കളഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്നത് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ വെച്ചാണെന്നാണ് സൈന്യം പറയുന്നത്.
ഇന്ത്യയും മ്യാന്മറും തമ്മില്‍ അതിര്‍ത്തി സഹകരണം നിലവിലുണ്ട്. ഇത് പ്രകാരമാണ് ദൗത്യം നടത്താന്‍ സൈന്യത്തിന് സാധിക്കുന്നത്. എന്നാല്‍ ഇത്തരം സൈനിക ദൗത്യങ്ങള്‍ രഹസ്യമാക്കി വയ്ക്കുകയാണ് പതിവ്. വിവാദങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സമാനമായ സൈനിക നടപടി ഇന്ത്യ നടത്തിയിരുന്നു. മണിപ്പൂരില്‍ 18 സൈനികര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിലുള്ള തിരിച്ചടിയായിരുന്നു ഇത്. അതിര്‍ത്തി കടന്നുള്ള അന്നത്തെ തിരിച്ചടി പക്ഷേ സൈന്യം നിഷേധിച്ചിരുന്നില്ല. പലര്‍ക്കമുള്ള മുന്നറിയിപ്പായി ആ ദൗത്യം വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവവിന്റെ തന്ത്രമായിരുന്നു അന്ന് വിജയം കണ്ടത്.
Discussion about this post