ബിന്ദു ടി
വികസനമില്ല, ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കാന്‍ ഭൂരിപക്ഷ വിരുദ്ധ പ്രസ്താവന മാത്രം
ന്യൂനപക്ഷങ്ങളെ കീശയിലാക്കാന്‍ ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളെ എതിര്‍ത്ത് കയ്യടി നേടല്‍. ഭൂരിപക്ഷ സമുദായാംഗങ്ങളെ ഭരണരംഗത്ത് അവരോധിച്ച് വികസന വാഗ്ദാനങ്ങള്‍ നല്കി കൂടെ നിര്‍ത്തല്‍. ഒന്നും കാര്യമായി ചെയ്യാതെ വിവാദങ്ങളില്‍ അഭിരമിച്ച് നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ് ഇടത്പക്ഷ സര്‍ക്കാര്‍
കുറച്ച് വിശദീകരണം ആകാം. കോണ്‍ഗ്രസ്-ലീഗ്-കേരള കോണ്‍ഗ്രസ് ഭരണം ന്യൂനപക്ഷ പ്രീണനത്തിന്റെ കാലമായിരുന്നു. ഉദ്യോഗസ്ഥതലത്തില്‍ വരെ ന്യൂനപക്ഷക്കാരെ അവരോധിച്ച് സമുദായത്തെ സുഖിപ്പിച്ചു കൊണ്ടുള്ള ഭരണം. മുസ്ലിംലീഗും, സഭ പിന്തുണയോടെ കെ.എം മാണിയും നിര്‍ണായക സ്വാധീനം ചെലുത്തിയ ന്യൂനപക്ഷങ്ങളുടെ സ്വന്തം ഭരണം ആയിരുന്നു അത്. എന്നാല്‍ കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ ന്യുനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാവുന്ന തരത്തില്‍ മുന്‍ നിരയില്‍ നിന്ന് ചെറുക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. എന്നാല്‍ ബീഫ് ഫെസ്റ്റും, ദളിത് വിഷയങ്ങളില്‍ കേരളീയ ജനതെ തെറ്റിദ്ധരിപ്പിച്ചും ന്യൂനപക്ഷത്തിന്റെ മനസ് പിടിച്ചെടുക്കാന്‍ സിപിഎമ്മിനും ഇടത്പക്ഷത്തിനും എളുപ്പം കഴിഞ്ഞു. പാലും തേനും കൊടുത്ത് വളര്‍ത്തിയ ന്യൂനപക്ഷത്തെ പ്രത്യേകിച്ചും മുസ്ലിം ന്യൂനപക്ഷത്തെ മണ്ണും ചാരി നിന്ന് ഒടുവില്‍ ബിഫും, ന്യൂനപക്ഷ വിവേചനകഥകളും പറഞ്ഞ് സിപിഎം തട്ടികൊണ്ടു പോയി. നല്കിയതെല്ലാം യുഡിഎഫ്..പക്ഷേ വോട്ട് കൊണ്ടു പോയത് എല്‍ഡിഎഫ്..കാര്യമൊയൊന്നും നല്കിയില്ലെങ്കിലും ന്യൂനപക്ഷത്തിന്റെ പിന്തുണ കിട്ടാന്‍ മോദിയേയും സംഘപരിവാറിനെയും എന്തിന് അവര്‍ പിന്തുണക്കുന്ന ഹിന്ദു സമൂഹത്തെയും എതിര്‍ത്താല്‍ മതിയാകും എന്ന് സിപിഎമ്മിന് മനസ്സിലായി. ഒന്നും നല്‍കാതെ തന്നെ പിന്തുണ നേടിയെടുക്കാന്‍ ഈ സംഘപരിവാര്‍ വിരുദ്ധത മതി എന്ന തെരഞ്ഞെടുപ്പ് അനുഭവമാണ് സിപിഎം നേതൃത്വം നല്കുന്ന ഇടത് പാര്‍ട്ടികള്‍ ഭരണം കിട്ടിയ ശേഷവും പയറ്റുന്നത്.
പറ്റുമെങ്കില്‍ ഭൂരിപക്ഷസമൂഹത്തിന് അനുകൂലമെന്ന് തോന്നിക്കുന്ന ഭരണവികസന പ്രവര്‍ത്തനങ്ങള്‍ നടത്തി അവരുടെ നിശബ്ദ പിന്തുണ ഉറപ്പ് വരുത്തുക, ഒപ്പം ഹിന്ദു വിശ്വാസത്തെയും ആര്‍എസ്എസിനെയും എതിര്‍ത്ത് ന്യൂനപക്ഷ പിന്തുണ നിലനിര്‍ത്തുക. സത്യം മനസ്സിലായാല്‍ എളുപ്പം പൊളിയുന്ന ഈയൊരു തന്ത്രമാണ് സിപിഎം ഭരണത്തിന്റെ നൂറ് നാളുകളില്‍ പയറ്റിയത്.
എല്‍ഡിഎഫിനെ അധികാരമേറ്റുക വഴി ഭരണരംഗത്തുള്ള വലിയ പിടിയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ന്യൂനപക്ഷ നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തില്‍ തങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ് എന്ന് വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സിപിഎം മുന്നോട്ട് പോകുമ്പോള്‍ മുകളില്‍ പറഞ്ഞ യാഥാര്‍ത്ഥ്യം മതനേതാക്കള്‍ക്ക് തല്ക്കാലം വിഴുങ്ങേണ്ടി വരുന്നു.
കോണ്‍ഗ്രസിനെ ശിഥിലീകരിക്കാനുള്ള തന്ത്രം ഫലം കാണുന്നു
എല്‍ഡിഎഫിന്റെ ഈ നിലപാട് ശിഥിലീകരിക്കുന്നത് കോണ്‍ഗ്രസിനെയാണ്. ബിജെപിയെ മാത്രം സിപിഎം നേരിട്ട് എതിര്‍ക്കുക വഴി കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ അപ്രസ്ക്തമാകും എന്നതിന്റെ കൂടി ദിശാ സൂചികയാണ് പിന്നിട്ട നൂറ് ദിനങ്ങള്‍. മുസ്ലിംലീഗിനെ വരെ പ്രീണിപ്പിക്കുന്ന തരത്തിലുള്ള നിലപാടുമായി ഭരണപക്ഷം മുന്നോട്ട് പോകുമ്പോള്‍ കോണ്‍ഗ്രസിന് വലിയ അങ്കലാപ്പുണ്ട്. മാണിയാകട്ടെ യുഡിഎഫ് വിട്ടും കഴിഞ്ഞു. വിജിലന്‍സ് കേസുകള്‍ തുടരെ തുടരെ കൊണ്ടു വന്ന് മാണിയെ പ്രതിരോധത്തില്‍ തനിച്ച് തളച്ചിടുക എന്ന തന്ത്രത്തില്‍ ക്രൈസ്തവ സഭകളും ആശങ്കയിലാണ്. കോണ്‍ഗ്രസില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കാനില്ല എന്ന് ന്യൂനപക്ഷ മത നേതൃത്വം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. കേരള രാഷ്ട്രീയം മോദിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും എന്ന നിലയില്‍ സിപിഎം പകുക്കുകയാണ്. മോദി വിരുദ്ധതയുടെ തലപ്പത്ത് തങ്ങളാണെന്ന് വരുത്തി തീര്‍ക്കുക വഴി ആ നിരയിലെ രണ്ടാം നിരയിലേക്ക് കോണ്‍ഗ്രസ് പിന്തള്ളപ്പെട്ടിരിക്കുന്നു. ബിജെപിയാകട്ടെ ഈ നിരയുടെ എതിര്‍പക്ഷത്ത് ദിനം തോറും പ്രബലശക്തിയായി മാറി കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസല്ല, ബിജെപിയാണ് പ്രധാനശത്രു എന്ന് സിപിഎം പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒച്ചവെക്കാതെ അത് അംഗീകരിക്കേണ്ട അവസ്ഥയിലാണ്. ഇതോടെ കേരളത്തിലെ രാഷ്ട്രീയ പ്രതിപക്ഷം ബിജെപിയും പ്രതിപക്ഷ നേതൃസ്ഥാനം കുമ്മനം രാജശേഖരനും ഏറ്റെടുത്തിരിക്കുന്നു. പിണറായി വേഴ്സസ് കുമ്മനം എന്ന നിലയിലെത്തിയിരിക്കുന്നു കേരളത്തിലെ പൊതുരാഷ്ട്രീയം. വരുന്ന ദിനങ്ങളില്‍ ഈയൊരു യാഥാര്‍ത്ഥ്യം കേരളജനത തൊട്ടറിയും.
നിയമസഭയിലെ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ അവസ്ഥ നോക്കാം. ഒരു പ്രതിപക്ഷം എന്ന നിലയില്‍ കഴിഞ്ഞ നൂറ് ദിവസങ്ങളില്‍ അവര്‍ പരാജയപ്പെട്ടു. മാതൃഭൂമി, മനോരമ തുടങ്ങിയ മുഖ്യധാര മാധ്യമങ്ങളുടേയും, ചാനലുകളുടേയും പിന്തുണ ഉണ്ടായിട്ട് പോലും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ ശബ്ദം ഉയര്‍ന്ന് കേട്ടില്ല. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്റെ നിലപാടുകളുടെ പേരില്‍ പല ഭരണതീരുമാനങ്ങള്‍ വരെ പിന്‍വലിക്കേണ്ട അവസ്ഥ എല്‍ഡിഎഫ് സര്‍ക്കാരിനുണ്ടായി. രമേശ് ചെന്നിത്തലക്ക് എതിര്‍പക്ഷ നേതാവിന്റെ പരിഗണന പോലും നല്‍കാതിരുന്ന സിപിഎമ്മിന് കുമ്മനം ഉയര്‍ത്തുന്ന വെല്ലുവിളി തന്നെയാണ് ഗൗരവകരം, ഫലത്തില്‍ കേരളത്തിലെ രാഷ്ട്രീയ പോരാട്ടം എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലായി നൂറ് ദിവസം കൊണ്ട് മാറിയിരിക്കുന്നു എന്നര്‍ത്ഥം.
നൂറ് ദിനം കൊണ്ട് കേരള രാഷ്ട്രീയം കണ്ട സിപിഎം-ബിജെപി പോരുകള്‍..
അധികാരമേറ്റശേഷം കണ്ണൂരിലും മറ്റ് പ്രദേശങ്ങളിലും സിപിഎം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമം അഴിച്ചു വിട്ടു. ബിജെപിയെ ചെറുക്കുന്നത് തങ്ങള്‍ മാത്രമാണ് എന്ന് വരുത്തി തീര്‍ത്ത് ന്യൂനപക്ഷത്തിന്റെ പിന്തുണ നിലനില്‍ത്താന്‍ ഇതുവഴി സിപിഎമ്മിന് കഴിഞ്ഞു. ഭരണഉദ്യോഗസ്ഥ തലത്തില്‍ നിന്ന് ന്യൂനപക്ഷ പ്രാതിനിധ്യം കുറഞ്ഞത് ചര്‍ച്ചയാക്കാതിരിക്കാനും ഇത് ഗുണം ചെയ്തു.
സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി പക്ഷേ ശക്തമായ പ്രതിരോധം തീര്‍ത്തു. ദേശീയ തലത്തില്‍ വരെ വിഷയം കൊണ്ടു വന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉള്‍പ്പടെയുള്ള നേതാക്കള്‍ കേരള സര്‍ക്കാരിനെതിരെ രംഗത്തെത്തി. തുടക്കം മുതല്‍ കേരളത്തിലെ രാഷ്ട്രീയ പോരാട്ടം സിപിഎമ്മും ബിജെപിയും തമ്മിലായി. വിഷയത്തില്‍ എ്ത് നിലപാട് സ്വീകരിക്കണം എന്ന് പോലും അറിയാതെ കോണ്‍ഗ്രസ് പരുങ്ങലിലായി.
യോഗ ദിനത്തിലെ പ്രാര്‍ത്ഥനാ വിവാദമുയര്‍ത്തിയ ഷൈലജ ടീച്ചര്‍ വീണ്ടും ബിജെപി പോരിന് വഴി തുറന്നു. ജി സുധാകരന് ഉയര്‍ത്തിയ സന്യാസിമാരുടെ അടിവസ്ത്രവിവാദം, ശബരിമലയിലെ സ്ത്രീ പ്രവേശം. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം.കെ ദാമോദരനെ നിയമിച്ച വിവാദം, ഇപ്പോള്‍ നിലവിളക്ക് കത്തിക്കല്‍ വിവാദം, ആര്‍എസ്എസ് ശാഖകള്‍ ക്ഷേത്രങ്ങളെ ആയുധപുരകളാക്കുന്നു എന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന. സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണാഘോഷം പ്രവര്‍ത്തി സമയത്ത് വേണ്ടെന്ന സര്‍ക്കാരിന്റെ പുതിയ തിരിച്ചറിവ്….കേരളം ചര്‍ച്ച ചെയ്ത ഈ വിഷയങ്ങളെല്ലാം ബിജെപിയും-സിപിഎമ്മും തമ്മിലുള്ള വാക് പോരായി മാറി. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് ഈ വിഷയത്തിലൊന്നും തന്നെ പിണറായി സര്‍ക്കാരിനെ എതിര്‍ക്കാതെ, നിശബദ്മായി പിന്തുണക്കേണ്ട ഗതികേടുണ്ടായി. എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് അവരോധിക്കാനുള്ള തീരുമാനം പിന്‍വലിക്കേണ്ടി വന്നത് കുമ്മനം രാജേശഖരന്റെ നിയമപോരാട്ടമായിരുന്നു എന്ന് സിപിഎം നേതാക്കള്‍ തന്നെ സമ്മതിച്ചത് നോക്കുക. കോണ്‍ഗ്രസിനെ നിശ്ബദമാക്കി കാര്യം സാധിക്കാനുള്ള ശ്രമം ഇവിടെ ബിജെപി പരാജയപ്പെടുത്തുകയായിരുന്നു.
എ. ഐ ചക്കളത്തി പോരു പോലും പരിഹരിക്കാനാവാതെ ഉഴലുന്ന കോണ്‍ഗ്രസില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കേണ്ട എന്നാണ് പിന്നിട്ട നൂറ് ദിവസം കേരള സമൂഹത്തിന് നല്കുന്ന സന്ദേശം .കെ കരുണാകരന്, ഉമ്മന്‍ചാണ്ടി, എ.കെ ആന്റണി എന്നി ശക്തരായ നേതാക്കള്‍ ഇരുന്ന കസേരയെ ദുര്‍ബലമാക്കാനെ രമേശ് ചെന്നിത്തലയുടെ ഇരിപ്പി്ന് കഴിയു എന്നും വ്യക്തമായി. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി ബിജെപിയെ നേതൃസ്ഥാനത്ത് അവരോധിക്കാനുള്ള സിപിഎം ശ്രമങ്ങളെ കയ്യുംകെട്ടി നോക്കിയിരിക്കാനെ ചെന്നിത്തലയ്ക്ക് കഴിയു. ഇനി പ്രതിപക്ഷ നിരയില്‍ ആരെങ്കിലും തലപൊക്കിയാല്‍ പഴയ അഴിമതിക്കേസുകളെടുത്തിട്ട് അവരെ ഒതുക്കാനും എല്‍ഡിഎഫിനറിയാം.
സംഘപരിവാര്‍ വിരുദ്ധരെന്ന് നടിച്ച് ന്യൂനപക്ഷ മനസ്സും, എല്ലാം ശരിയാക്കി തരും എന്ന് വാഗ്ദാനം നല്കി ഭൂരിപക്ഷ സമുദായത്തെയും കൂടെ നിര്‍ത്തുന്ന തന്ത്രം പിന്നിട്ട നൂറ് ദിവസം കൊണ്ട് ഫലപ്രദമായി നടപ്പാക്കാനായി സിപിഎമ്മിന്. ബിജെപിക്കാകട്ടെ മുഖ്യപ്രതിപക്ഷ സ്ഥാനത്ത് നിന്ന് എല്‍ഡിഎഫിന് എതിര്‍ക്കാനുള്ള ആയുധങ്ങളും വീണുകിട്ടി. അതുവഴി പാര്‍ട്ടി ശക്തിപ്പെടുത്താനും അവര്‍ക്ക് കഴിഞ്ഞു. ഫലത്തില്‍ സിപിഎം തന്ത്രം കൊണ്ട് തകരുന്നത് കോണ്‍ഗ്രസുള്‍പ്പെടുന്ന യുഡിഎഫും, കേരള രാഷ്ട്രീയവികസന നേട്ടങ്ങള്‍ ചുളുവില്‍ നേടിയിരുന്ന ന്യനപക്ഷ മത നേതൃത്വവും ആണ്. ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമം ന്യൂനപക്ഷ വോട്ട് ബാങ്ക് എന്നും കൈപിടിയിലാക്കാനുള്ള സിപിഎം ശ്രമത്തിന്റെ തുടര്‍ച്ചയാണ്. ഇതിന്റെ പരിണിതിയാണ് ഇനിയുള്ള ദിവസങ്ങളില്‍ കേരള രാഷ്ട്രീയം കാണാന്‍ പോകുന്നത്.
വിവാദങ്ങളില്‍ മുടന്തി പിണറായി ഭരണം
100 ദിനം പിന്നിട്ട പിണറായി വിജയന് സര്‍ക്കാരിന്റെ നേട്ടകോട്ടങ്ങള്‍ പരക്കെ വിലയിരുത്തുകയാണ് കേരള ജനത. കാര്യമായ ഭരണ പരിഷ്ക്കാരമൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്ത സര്‍ക്കാര്‍ വിവാദ തീരുമാനങ്ങളോടെ മധുവിധു കാലത്ത് തന്നെ ജനകീയ പ്രതിഷേധം ഏറ്റവാങ്ങി ജനവികാരത്തിന് തിരിച്ചടി നല്‍കിയെന്നതാണ് വാസ്തവം.
നൂറ് ദിവസം പിന്നിട്ട സര്‍ക്കാര്‍ വലിയ പ്രതീക്ഷയൊന്നും പങ്കുവെക്കുന്നില്ല എന്ന പൊതുവികാരമാണ് ജനങ്ങള്‍ക്കുള്ളത്. പുതിയതായി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ പോയിട്ട് കേരളത്തിലെ സാമൂഹ്യ ജീവിതം സംഘര്‍ഷഭരിതമാക്കുകയാണ് ഇടത് പക്ഷം ചെയ്തത്. ആഭ്യന്തരവകുപ്പ് പലതവണ ജനകീയ പ്രതിഷേധത്തിന് മുന്നില്‍ പതറി പല കാര്യത്തിലും നിലപാട് മാറ്റേണ്ട സാഹചര്യമുണ്ടായി. ക്ഷേമ പെന്‍ഷനില്‍ വരെ കയ്യിട്ട് വാരുന്നു എന്ന ആക്ഷേപമുയര്‍ത്തി ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ്. ക്ഷേമ പെന്‍ഷനുകള്‍ സഖാക്കള്‍ നേരിട്ട് വിട്ടിലെത്തിക്കുന്ന സാഹചര്യം ഏത് ഭരണപരിഷ്ക്കാരമാണ് എന്നാണ് ചോദ്യം. തുച്ഛമായ വാര്‍ധക്യ, വിധവ, കര്‍ഷക പെന്‍ഷനുകളില്‍ നിന്ന് പാര്‍ട്ടിയിലേക്ക് ലെവി പിരിക്കുന്നതിനെ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ പോലും ആര്‍ക്കും കഴിയില്ല. സൗദിയില്‍ നിന്ന് തൊഴില്‍ പ്രശ്നം മൂലം വലയുന്ന പ്രവാസികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച സംസ്ഥാന സര്‍ക്കാരിന് , ഇവരെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിക്കാന്‍ വിമാനടിക്കറ്റ് എടുത്ത് നല്കാന് പോലും മനസ്സുണ്ടായില്ല. ഇവര്‍ക്കായി സം്സ്ഥാനം എന്ത് ചെയ്യുമെന്ന ചോദ്യത്തിനും ഇതുവരെ മറുപടിയായിട്ടില്ല.
ഓണത്തിന് മുമ്പ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാത്ത പരിഹാസ്യത. വിവരാവകാശ നിയമത്തെ കുഴിച്ച് മൂടാനുള്ള ഫാസിസ്റ്റ് മനസ്സ്, മാധ്യമങ്ങളെ കോടതിയില്‍ വിലക്കിയിട്ട് പോലും ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയേണ്ട ഗതികേട്, മുഖ്യമന്ത്രിയുടെ സാന്രത്തീക ഉപദേഷ്ടാവ് നിയമനവിവാദം, മന്ത്രിമാരുടെ ഹൈന്ദവവിരുദ്ധ പ്രസ്താവനകള്‍. ഗതാഗത കമ്മീഷണര്‍ മന്ത്രിയെ ഭരിച്ച അനുഭവം, അങ്ങനെ വിമര്‍ശനങ്ങള്‍ ഒരുപാട് ഏറ്റ് വാങ്ങിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറ് ദിനം പിന്നിട്ടത്. പോയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറ് ദിനങ്ങളില്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ പകുതി ഊര്‍ജ്ജം പോലും തുടക്കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഒറ്റനോട്ടത്തില്‍ നൂറ് ദിവസത്തെ ഭരണം വിവാദഘോഷയാത്രയുണ്ടാക്കിയതൊഴിച്ചാല് കാര്യമായൊന്നും ചെയ്യാതെ അവസാനിച്ചു. അതു കൊണ്ട് കൂടിയാണ് നൂറ് ദിനം പിന്നിട്ടിട്ടും പിണറായി സര്‍ക്കാര്‍ പ്രതീക്ഷ പുലര്‍ത്തുന്നു എന്ന് പറയാതെ, വിലയിരുത്താന്‍ സമയമായിട്ടില്ല എന്ന ഒറ്റ വാക്കില്‍ സാക്ഷാല്‍ വി.എസ് അച്യുതാനന്ദന് തന്റെ പ്രതികരണം ഒതുക്കിയത്.
Discussion about this post