കൊച്ചി: തീവ്രവാദി ക്യാംപുകളില്‍ ആയുധ പരിശീലനം നേടിയ പത്തു മലയാളി യുവാക്കള്‍ കൂടി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാട്ടിലെത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ പരിശീലനം നേടിയ ഇവര്‍ മൊസൂളില്‍ ഭീകരസംഘങ്ങള്ക്കേറ്റ തിരിച്ചടി മൂലമാണ് തിരിച്ചുവന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഭീകരസംഘടനയിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ കണ്ണൂര്‍ കനകമലയില്‍ സുബഹാനി മൊയ്തീന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പിടിയിലായ ശേഷമാണ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
കേരളത്തില്‍ നിന്നു യുവാക്കളെ വിദേശരാജ്യങ്ങളിലേക്കു കടത്തിയതല്ലാതെ വിദേശത്ത് ആയുധപരിശീലനം നേടിയവര്‍ നാട്ടില്‍ തിരികെ എത്തിയ വിവരം സുബഹാനി അറസ്റ്റിലാവും വരെ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നില്ല. ഇറാഖിലെ മൊസൂളില്‍ സൈനികരുമായി ഏറ്റുമുട്ടാന്‍ നിയോഗിക്കപ്പെട്ട ഭീകരസംഘത്തിലെ അംഗങ്ങളായിരുന്നു സുബഹാനിയും മറ്റു യുവാക്കളും. സദ്ദാം ഹുസൈന് ഭരണകാലത്തിനു ശേഷം മൊസൂളില്‍ പിടിമുറുക്കിയ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ഇറാഖ്-കുര്‍ദിഷ് സേനകളുമായി ഏറ്റുമുട്ടുന്നതിനായാണ് ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയത്.
സമീപകാലത്ത് മൊസൂളില്‍ ഭീകരസംഘങ്ങള്ക്കേറ്റ തിരിച്ചടിയാണു മലയാളി യുവാക്കളെ നാട്ടിലേക്കു മടങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണു സുബഹാനിയുടെ മൊഴി. എന്നാല്‍ ഭീകരസംഘങ്ങള്‍ക്കു കനത്ത ആള്നാശമുണ്ടാവുന്നതിനു മുന്‍പുതന്നെ ഇവര്‍ ഇന്ത്യയിലേക്കു മടങ്ങിയതായാണ് അന്വേഷണത്തില്‍ ബോധ്യപ്പെടുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഭീകരസംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുവാക്കളെ റിക്രൂട്ട് ചെയ്ത് ആയുധ പരിശീലനം നല്കി തിരിച്ചയച്ചതായാണു രഹസ്യാന്വേഷണ ഏജന്‍സിയുടെ നിഗമനം. ശ്രീലങ്കയില്‍ ദുര്‍ബലമായ എല്‍ടിടിഇയുടെ പോരാളികളും അനുഭാവികളുമായിരുന്ന യുവാക്കളെയും വ്യാപകമായി ഐഎസ് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണു വിവരം.
മലയാളി യുവാക്കള്‍ ഭീകരസംഘടനയിലേക്കു കൂട്ടത്തോടെ എത്തിയതിന്റെ കാരണം അന്വേഷണ ഏജന്‍സികള്‍ക്കും വ്യക്തമല്ല. സുബഹാനി നാട്ടില്‍ മടങ്ങിയെത്തിയത് ഒരു വര്‍ഷം മുന്‍പാണ്. മറ്റു പത്തു പേരും അതിനു ശേഷമാണു നാട്ടിലെത്തിയതെന്നു കരുതുന്നു. ഇവരില്‍ പലരും കേരളത്തിനു പുറത്താണു തങ്ങുന്നത്. ബന്ധുക്കളുമായി ഇവര്‍ ആശയവിനിമയം നടത്തുന്നില്ല.
Discussion about this post