തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാര്ഷികപദ്ധതിക്കൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പും താളംതെറ്റി ഇടതുസര്‍ക്കാര്‍. ജനുവരി പകുതിയായിട്ടും തദ്ദേശസ്ഥാപനങ്ങള്‍ ചെലവിട്ടത് വെറും 18 ശതമാനം തുക മാത്രമാണ്. 5,600 കോടിരൂപ സര്‍ക്കാര്‍ ഇതിനകം അനുവദിച്ചെങ്കിലും ഏതാണ്ട് 1,100 കോടി മാത്രമാണ് ചെലവാക്കിയത്. ഇനി ബാക്കിയുള്ള 70 ദിവസംകൊണ്ട് ചെലവിടാനുള്ളത് 4,500 കോടിരൂപയാണ്.
വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെട്ടവയ്ക്ക് ഭരണാനുമതി നല്കാന് കാലതാമസമുണ്ടായതിന് വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശതലത്തില്‍ പദ്ധതികള്‍ അനിശ്ചിതമായി നീളുന്നത് തടയാനും സര്‍ക്കാര്‍ ഉത്തരവിറക്കി. സ്പില്‍ഓവര്‍ പദ്ധതികള്‍ ഇതുവരെ നിര്‍മാണം തുടങ്ങിയിട്ടില്ലെങ്കില്‍ അവ ഇനിയും തുടങ്ങേണ്ടതില്ലെന്നാണ് ഉത്തരവ്. തദ്ദേശസ്ഥാപനങ്ങളില്‍ ഒരുവര്‍ഷം നടപ്പാക്കാനാകാത്ത പദ്ധതികള്‍ അടുത്തവര്‍ഷത്തേക്ക് നീട്ടിനല്‍കാറുണ്ട്. ഇത്തരം സ്പില്‍ഓവര്‍ പദ്ധതികള്‍ പലവര്ഷങ്ങളിലേക്ക് നീളുകയും പദ്ധതിനടത്തിപ്പ് അരാജകമാകുന്നതും തടയാനാണ് ഈ ഉത്തരവ്.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈവര്‍ഷത്തെ വിഹിതമായി 5,647.8 കോടിരൂപ സര്‍ക്കാര്‍ ഇതിനകം അനുവദിച്ചുകഴിഞ്ഞു. പദ്ധതികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പണം മാറിയെടുക്കാം. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാര്‍ച്ച് 31നുമുമ്പ് കരാറിലേര്‍പ്പെട്ട പദ്ധതികള്‍കൂടി ഇത്തവണ നടത്താം. ഇപ്പോള്‍ അനുവദിച്ചതില്‍ ഇതിനും ചേര്‍ത്ത് പണം തികഞ്ഞില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാം. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം ഉള്‍പ്പെടെ 30,534 കോടിരൂപയുടെ വാര്‍ഷികപദ്ധതിയാണ് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന്റെ 36 ശതമാനമാണ് ഇതുവരെയുള്ള ചെലവ്. 2016 മേയിലാണ് സര്‍ക്കാര്‍ അധികാരമേറ്റത്. പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത് ജൂലായിലും. ഇതിനുശേഷമാണ് പദ്ധതിനിര്‍വഹണം തുടങ്ങിയത്. ഇതാണ് ചെലവുകുറയാന്‍ കാരണമായി പറയുന്നത്. നോട്ടുനിരോധനവും പദ്ധതിപ്രവര്‍ത്തനങ്ങളെ ബാധിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഐ.എ.എസുകാരുടെ അതൃപ്തിയും ഉത്തരവുകള്‍ വൈകാന്‍ കാരണമാകുന്നുണ്ട്.
എന്നാല്‍, തദ്ദേശസ്ഥാപനങ്ങളുടെ കാര്യത്തിലാകട്ടെ, ഓഗസ്റ്റില്‍ മാത്രമാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനായത്. തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ക്ക് രൂപംനല്കാന് വൈകി. അതിനാല്‍ ഇവ നടപ്പാക്കാന്‍ കിട്ടിയത് വെറും ഏഴുമാസമാണ്. അടുത്തവര്‍ഷത്തെ പദ്ധതികള്‍ക്ക് മാര്‍ച്ച് 31നുമുമ്പ് അംഗീകാരം നേടി ഏപ്രില്‍ മുതല്‍ നടപ്പാക്കിത്തുടങ്ങാനുള്ള സമയക്രമമാണ് ഇത്തവണ നിശ്ചയിച്ചിട്ടുള്ളത്.
Discussion about this post