തൃശൂര്‍: പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ സ്ഥാപനങ്ങളിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്ത രീതിയ്ക്കെതിരെ വ്യാപക വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. അടിമച്ചന്തയില്‍ മികച്ച അടിമയെ നോക്കിയെടുക്കുന്നതു പോലെയാണ് യൂസഫലി ഉദ്യോഗാര്‍ത്തികളില്‍ നിന്ന് തനിക്കാവശ്യമുള്ളവരെ തെരഞ്ഞെടുക്കുന്നത് എന്നാണ് വിമര്‍ശനം.
കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെയെല്ലാം നാട്ടികയിലെ ഒരു മൈതാനത്ത് വിളിച്ചുകൂട്ടി അതില്‍ നിന്നും തോന്നിയവരെ തെരഞ്ഞെടുക്കുന്ന രീതിയാണ് യൂസഫലി അവലംബിക്കുന്നത്. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് മണിക്കൂറുകളോളം പൊരിവെയിലത്ത് യൂസഫലിയുടെ മുമ്പില്‍ കാത്തുനിന്നത്. ഇതില്‍ നിന്നും ചിലര്‍ക്കുനേരെ വിരല്‍ ചൂണ്ടി അവരെ മാറ്റിനിര്‍ത്തുന്നതായിരുന്നു റിക്രൂട്ട്മെന്റിനായി തെരഞ്ഞെടുത്ത രീതി.
യൂസഫലിയുടെ കണ്ണില്‍പ്പെടാനായി തിക്കും തിരക്കുമുണ്ടാക്കുകയായിരുന്നു ഉദ്യോഗാര്‍ത്ഥികളും അരോചക കാഴ്ചയായി. ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യകളും മറ്റും ഇത്രയേറെ ഉപയോഗിക്കുന്ന ഇക്കാലത്ത് റിക്രൂട്ട്മെന്റിനായി ഒട്ടേറെ വഴികളുണ്ടെന്നിരിക്കെ തികച്ചും പ്രാകൃതമായ രീതി അവലംബിച്ചത്എന്തിനെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
യൂസഫലിയുടെ ഈ റിക്രൂട്ടിങ് രീതിയെ വിമര്‍ശിച്ചുകൊണ്ട് ഒട്ടേറെ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ വരുന്നത്. ‘പണമുണ്ടായാലും മാറാത്ത തറ’ എന്നാണ് സംവിധായകന് സജീവന് അന്തിക്കാട് ഈ റിക്രൂട്ട്മെന്റ് രീതിയെ വിശേഷിപ്പിച്ചത്. സ്വയം ആളാവാനുള്ള ശ്രമമെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
Discussion about this post