പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും സംസ്ഥാന സർക്കാരിനും സുപ്രീം കോടതിയിൽ നിന്നും കനത്ത പ്രഹരം. തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പ്രക്രിയകൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെയും ഡ്യൂട്ടിയ്ക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബംഗാൾ സർക്കാരിന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ.
വോട്ടെണ്ണൽ ഡ്യൂട്ടിക്ക് സംസ്ഥാന സർക്കാർ ജീവനക്കാരെ മാത്രം നിയോഗിച്ചാൽ മതിയെന്നായിരുന്നു ബംഗാൾ സർക്കാരിന്റെ പ്രധാന വാദം. എന്നാൽ ഈ നിലപാട് സുപ്രീം കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടമായ വോട്ടെണ്ണൽ തികച്ചും സുതാര്യവും പക്ഷപാതരഹിതവുമായിരിക്കണം. ഇതിനായി സംസ്ഥാന ജീവനക്കാർക്കൊപ്പം കേന്ദ്ര ജീവനക്കാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഥാനാർഥികളും കൗണ്ടിങ് ഏജന്റുമാരും വോട്ടെണ്ണുന്ന ഓരോ ടേബിളിലും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് ഏജന്റും കേന്ദ്ര ഉദ്യോഗസ്ഥരാണെങ്കിൽ പോലും ചട്ടപ്രകാരം അതിൽ പിശകില്ല എന്നാണ് കോടതി നിരീക്ഷണം.
സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പുകളിലടക്കം വ്യാപകമായ അക്രമങ്ങളും ക്രമക്കേടുകളും നടക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികളായ ബിജെപിയും കോൺഗ്രസും നിരന്തരം ആരോപിക്കാറുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തങ്ങളുടെ അനുഭാവികളായ സംസ്ഥാന ജീവനക്കാരെ മാത്രം നിയോഗിച്ച് തൃണമൂൽ കോൺഗ്രസ് ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.
എന്നാൽ സുപ്രീം കോടതി ഉത്തരവോടെ കേന്ദ്ര ജീവനക്കാർ കൂടി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്നതോടെ പ്രക്രിയയിൽ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ നിയന്ത്രണം നഷ്ടമാകും. ഇത് വോട്ടെണ്ണലിൽ കൂടുതൽ സുതാര്യത കൊണ്ടുവരും എന്നത് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മമതയ്ക്കും വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.








