ന്യൂഡൽഹി: ലണ്ടനിലെ അംബേദ്കർ മ്യൂസിയം ഏറ്റെടുക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് മ്യൂസിയത്തിന്റെ ഉടമയായ മഹാരാഷ്ട്ര സർക്കാരിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നൽകി. കേന്ദ്ര സർക്കാരിന് കീഴിൽ മ്യൂസിയത്തെ പരമാധികാരമുള്ള സംവിധാനമാക്കി മാറ്റുക ലക്ഷ്യമിട്ടാണ് നീക്കം.
നിലവിൽ മ്യൂസിയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അംബേദ്കറിന്റെ അനുയായികൾ എന്ന് അവകാശപ്പെടുന്ന ചിലർ ശ്രമം നടത്തുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു മ്യൂസിയം ഏറ്റെടുക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. ഇതോടെ സർക്കാരിന് കത്ത് നൽകുകയായിരുന്നു. സർക്കാരിന്റെ മറുപടി അനുസരിച്ച് തുടർ നീക്കങ്ങൾ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.
കത്ത് നൽകിയ വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഏറ്റെടുത്ത ശേഷം മ്യൂസിയം നവീകരിക്കുമെന്ന് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. നവീകരിച്ച ശേഷം സ്വയംഭരണാവകാശം നൽകും. കൂടുതൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഇതുവഴി ഇന്ത്യയുടെ മൂല്യങ്ങളും സംസ്‌കാരങ്ങളും വിദേശീയരിലേക്ക് പകർന്ന് നൽകാൻ കഴിയുമെന്നു കത്തിൽ വ്യക്തമാക്കുന്നുണ്ട്.
മ്യൂസിയം കയ്യടക്കാൻ ചില വിദേശ ശക്തികൾ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പ്രതിരോധിക്കുകയാണ് മ്യൂസിയം ഏറ്റെടുക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
2015 ലാണ് മഹാരാഷ്ട്ര സർക്കാർ മ്യൂസിയം വാങ്ങിയത്. കിംഗ് ഹെൻറി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിലായിരുന്നു 1921-22 കാലഘട്ടത്തിൽ അംബേദ്കർ താമസിച്ചിരുന്നത്. 2050 ചതുരശ്ര അടിയോളം വരുന്ന കെട്ടിടം പിന്നീട് വിദ്യാർത്ഥികൾക്ക് തുറന്ന് നൽകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മ്യൂസിയം ഉദ്ഘാടനം ചെയ്തത്. അംബേദ്കറിന്റെ ചിത്രങ്ങൾ, എഴുത്തുകൾ, പെയിന്റിംഗുകൾ, ഉപയോഗിച്ച വസ്തുക്കൾ, ഇന്ത്യൻ ഭരണഘടനയുടെ പതിപ്പ് തുടങ്ങിയവയാണ് ഇവിടെയുള്ളത്.
Discussion about this post