ഭോപ്പാൽ: കിലോ മീറ്ററുകളോളം അകലെയുള്ള ജനവാസ മേഖലയിലേക്കിറങ്ങിയ ചീറ്റയെ തിരികെ കാട്ടിലെത്തിച്ച് അധികൃതർ. വനമേഖലയിലേക്ക് തുറന്നുവിട്ട ചീറ്റകളിൽ ഒരാളായ ഒബാനാണ് അവിടെ നിന്നും 20 കിലോ മീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചീറ്റയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു ഒബാനെ ശിവപുരി ജില്ലയിലെ വിജയ്പൂർ ഗ്രാമത്തിൽ കണ്ടത്. തുടർന്ന് ചീറ്റയുടെ നീക്കങ്ങൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ ഇരതേടി ചീറ്റ ഗ്രാമത്തിന് സമീപത്തെ വനമേഖലയിലേക്ക് എത്തി. ഇതോടെ ഉടൻ പിടികൂടി തിരികെ കാട്ടിലെത്തിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ചീറ്റയെ സംഘം പിടികൂടിയത്. തുടർന്ന് പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാക്കി കുനോയിലേക്ക് പാർക്കിലേക്ക് തുറന്നുവിടുകയായിരുന്നു. വനമേഖലയിൽ എത്തിയ ചീറ്റ കേഴമാനിനെ വേട്ടയാടി പിടിച്ചെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം ഒബാനൊപ്പം കുനോ നാഷണൽ പാർക്കിലേക്ക് തുറന്നുവിട്ട ആഷയും ഇവിടെ നിന്നും പുറത്തുകടന്നിട്ടുണ്ട്. നിലവിൽ കെഎൻപി റിസർവ് മേഖലയിലാണ് ആശ ചുറ്റിത്തിരിയുന്നത്. ആശയുടെ നീക്കങ്ങൾ സൂക്ഷ്മമായി പ്രത്യേക സംഘം നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ മാസം 11 നാണ് ആശയെയും ഒബാനെയും കുനോ നാഷണൽ പാർക്കിലെ വനമേഖലയിലേക്ക് തുറന്നുവിട്ടത്.
Discussion about this post