മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ കോഴിക്കോട് സ്വദേശിനി അസ്മബീവിയെ പിടികൂടി.
കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ 32 കാരിയായ അസ്മാബീവിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇതിന് പിന്നാലെ ചോദ്യം ചെയ്തു. എന്നാൽ സ്വർണം ഇല്ലെന്ന് ആയിരുന്നു ഇവരുടെ മൊഴി. തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണം കണ്ടത്. മിശ്രിത രപത്തിലാക്കിയായിരുന്നു സ്വർണം കടത്താനുള്ള ശ്രമം. ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഒരു കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് അസ്മാബീവിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സ്വർണക്കടത്ത് പിടിക്കപ്പെടാതിരിക്കാനാണ് സ്ത്രീകളെ സംഘം ഉപയോഗിക്കുന്നത് എന്നാണ് സംശയം. ഇവരുടെ സംഘത്തിൽ കൂടുതൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്.
Discussion about this post