ന്യൂഡൽഹി: താടി നീക്കം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ ഫത്വ ഏർപ്പെടുത്തി ഇസ്ലാമിക സെമിനാരിയായ ദാറുൾ ഉലൂം ദിയോബന്ധ്. താടിവടിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പസിനുള്ളിലേക്ക് പ്രവേശനം നൽകില്ലെന്നാണ് മുന്നറിയിപ്പ്. ദാറുൽ ഉലൂം എജ്യൂക്കേഷൻ ഡിവിഷൻ മേധാവി മൗലാന ഹുസ്സൈൻ അഹമ്മദ് ഹരിദ്വാരിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്.
ഇസ്ലാമിൽ താടിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇസ്ലാമിക വിശ്വാസികൾ താടി വടിയ്ക്കുകയോ, ട്രിം ചെയ്ത് ചെറുതാക്കുകയോ ചെയ്യരുതെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ഇത് തെറ്റാണ്. താടിയില്ലാതെ ക്യാമ്പസിലേക്ക് എത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. താടി വടിച്ചവരെ പുറത്താക്കും. അടുത്ത സെമസ്റ്റർ മുതൽ ആരും താടി നീക്കം ചെയ്യരുത്. അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.സ്ഥാപനത്തിന്റെ അച്ചടക്കം ലംഘിക്കുന്നത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും നോട്ടീസിലുണ്ട്. അടുത്തിടെ താടി വടിച്ച് ക്ലാസിൽ എത്തിയ ആറ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നോട്ടീസ് പുറപ്പെടുവിച്ചത്.
സുന്നത്ത് നിയമ പ്രകാരവും, ശരിഅ വിശ്വാസവും അനുസരിച്ച് നേണം ഇസ്ലാമിക വിശ്വാസികൾ ജീവിക്കാനെന്ന് സംഭവത്തിൽ ദാറുൽ ഉലൂം ദിയോബന്ധ് ഉലമ മൗലാന മുഫ്തി ആസാദ് ഖാസിമി പറഞ്ഞു. കൈനിറയെ താടിവേണമെന്നാണ് സുന്ന നമ്മളോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ആരും താടി വടിയ്ക്കരുതെന്നും ഖാസിമി വ്യക്തമാക്കി.
നേരത്തെ ചിത്രങ്ങൾ എടുക്കുന്നതിനും അത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനും ദാറുൽ ഉലൂം ദിയോബന്ധ് പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇസ്ലാമിക വിശ്വാസത്തിന് എതിരാണ് ഈ പ്രവൃത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Discussion about this post