ന്യൂഡൽഹി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് സുപ്രീംകോടതിയിൽ തിരിച്ചടി. മഞ്ജുവാര്യർ ഉൾപ്പെടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നൽകരുതെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെയും, 15ാം പ്രതി ശരത്തിന്റെയും പങ്ക് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ മഞ്ജുവാര്യർ ഉൾപ്പെടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിൽ നൽകിയ സത്യാവാങ്മൂലത്തിലായിരുന്നു അനുമതി നൽകരുതെന്ന് ദിലീപ് ആവശ്യപ്പെട്ടത്.
പ്രോസിക്യൂഷന്റെ വാദങ്ങൾ വ്യാജമാണെന്നായിരുന്നു ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. എന്നാൽ കേസിന്റെ മുന്നോട്ട് പോക്കിന് സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ടെന്ന് മറുപടി സത്യവാങ്മൂലത്തിൽ സർക്കാരും വ്യക്തമാക്കി. ഇത് പരിഗണിച്ചായിരുന്നു കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് പ്രകാരമുള്ള സാക്ഷികളുടെ വിസ്താരം തുടരാമെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷൻ തീരുമാനത്തിൽ ഇടപെടുന്നില്ല. കോടതി നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി.











